കോഴിക്കോട്: പരിഹാസത്തിന്റെ ഫ്ലാഗ് ഓഫിൽ നേപ്പാളിലേക്ക് സെെക്കിൾ ചവിട്ടിയ അഖിലേഷിനെ നാട്ടിൽ കാത്തിരുന്നത് അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടി. സാധാരണ സൈക്കിളിലാണോ യാത്രയെന്ന് സംശയിച്ചവരുടെ മുന്നിലേക്ക് സൈക്കിൾചവിട്ടി നേപ്പാളിലെത്തിയ ആദ്യ മലയാളിയെന്ന നേട്ടത്തോടെ തല ഉയർത്തി നിൽക്കുകയാണ് ഈ കോഴിക്കോട്ടുകാരൻ.
ജൂലായ് 21ന് നേപ്പാൾ ചുറ്റാൻ വെള്ളിമാട്കുന്നിലെ പൂളക്കടവ് വീട്ടിൽ നിന്നിറങ്ങുമ്പോൾ അഖിലേഷ് കുമാറിന്റെ കെെയിൽ ഉണ്ടായിരുന്നത് വെറും 500 രൂപ. വഴിയിലുടനീളം സുമനസുകൾ സഹായവുമായി കാത്തുനിന്നതോടെ യാത്ര സുഖമമായി. രണ്ടര മാസം നീണ്ട യാത്രയ്ക്ക് പ്രത്യേക റൂട്ട് മാപ്പോ, പര്യടന പട്ടികയോ ഉണ്ടായിരുന്നില്ല. കേട്ടറിഞ്ഞ വഴിയിലൂടെ ഈ 26 കാരൻ സൈക്കിൾ ചവിട്ടി. പെട്രോൾ ബങ്കുകളും അമ്പലങ്ങളും ബസ് സ്റ്റോപ്പുകളും വിശ്രമ കേന്ദ്രങ്ങളാക്കി. സൈക്കിളിൽ കരുതിയ ഗ്യാസ് അടുപ്പിൽ ഭക്ഷണം പാചകം ചെയ്തു. മഹാരാഷ്ട്രയിൽ വഴി തെറ്റി കാട്ടിലെത്തിയതല്ലാതെ മറ്രൊരു പ്രശ്നവും ഉണ്ടായില്ലെന്ന് അഖിലേഷ് പറയുന്നു. ഇരിട്ടി, ബംഗളൂരു, മൈസൂർ വഴി 39 ദിവസമെടുത്ത് നേപ്പാളിലെത്തി. ദിവസവും 150-160 കിലോമീറ്ററുകൾ സെെക്കിൾ ചവിട്ടി. കാഡ്മണ്ടു. പൊക്രാൻ, ലുംബിനി എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത അഖിലേഷ് 18 ദിവസം നേപ്പാളിൽ ചെലവഴിച്ചു. മണാലി വഴിയായിരുന്നു തിരിച്ചുളള യാത്ര . 3300കിലോ മീറ്ററുകൾ താണ്ടി, കഴിഞ്ഞ 9നാണ് അഖിലേഷ് വീട്ടിലെത്തിയത്.
തലശ്ശേരി അമൃത വിദ്യാലയത്തിലെ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായിരുന്ന അഖിലേഷ് ലോക്ക്ഡൗണിൽ ജോലി പോയതോടെ പ്രയാസത്തിലായെങ്കിലും അതിൽ നിന്നുളള മോചനമായിരുന്നു യാത്രയെന്ന തീരുമാനം. സൈക്കിൾ റൈഡർമാരായ ചിലരുടെ പ്രോത്സാഹനം കൂടിയായതോടെ ഒരുക്കം തുടങ്ങി. പക്ഷെ, സ്വന്തമായി സെെക്കിളില്ല. 2800 രൂപയ്ക്ക് മൂന്ന് വർഷം പഴക്കമുള്ള ഹീറോ സെെക്കിൾ വാങ്ങിയപ്പോൾ പരിഹാസവുമായെത്തിയ കൂട്ടുകാർക്കുളള മധുര പ്രതികാരം കൂടിയായിരുന്നു നേപ്പാൾ യാത്ര. തുടക്കത്തിൽ വീട്ടുകാർക്കും എതിർപ്പായിരുന്നു. എന്നാൽ നാട്ടിലെ യുവാക്കളുടെ പിന്തുണയുണ്ടെന്ന് അറിഞ്ഞതോടെ സമ്മതം മൂളി. പൂളക്കടവ് പ്രീമിയർ ലീഗിന്റെ നേതൃത്വത്തിലാണ് യാത്രയ്ക്ക് ആവശ്യമായ സാധനങ്ങളെല്ലാം നൽകിയത്. കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനായ ഷാജിയുടെയും രാധയുടെയും മകനാണ് അഖിലേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |