കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളും ഇനി ജില്ലയ്ക്ക് തലവേദനയാവില്ല. മാലിന്യനീക്കം സുഖമമാക്കാനും വരുന്നു മൊബൈൽ ആപ്പ്. സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്ലിക്കേഷൻ വഴി മാലിന്യ ശേഖരണം, നീക്കം ചെയ്യൽ എന്നിവയ്ക്കുളള ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുന്നത് ഹരിത കേരള മിഷനാണ്. തുടക്കത്തിൽ വീടുകളിലായിരിക്കും നടപ്പാക്കുക.
മൊബൈൽ ആപ്പിലൂടെ വീടുകളിലെ മാലിന്യം എത്രയെന്ന് അറിയാം. ഇതിനായി വീടുകളിൽ പ്രത്യേക ക്യൂ ആർ കോഡുകൾ സ്ഥാപിക്കും. മാലിന്യം ശേഖരിക്കാനെത്തുന്ന ഹരിത സേനാംഗങ്ങൾ മൊബൈലിൽ ആപ്പ് ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് മാലിന്യത്തിന്റെ അളവ്, ശേഖരിച്ച തീയതി,സംസ്കരണം, യൂസർ ഫീ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും.
ഓരോ പ്രദേശത്തെയും മാലിന്യനീക്കം ആപ്പിൽ രേഖപ്പെടുത്തുന്നതിനാൽ ജില്ലയിലെ മാലിന്യതോത് കൃത്യമായി അറിയാൻ കഴിയും. ആദ്യഘട്ടത്തിൽ കോർപ്പറേഷനിലും പഞ്ചായത്തുകളിലുമാണ് ആപ്പിന്റെ പരീക്ഷണം . അതിനായി വീടുകളിൽ സർവേ നടത്തും.
കെൽട്രോണാണ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്. പഞ്ചായത്തുകൾ 15,000 രൂപയും മുനിസിപ്പാലിറ്റികൾ അഞ്ചര ലക്ഷം രൂപയും കോർപ്പറേഷൻ പതിനഞ്ച് ലക്ഷം രൂപയുമാണ് പദ്ധതിക്കായി വിലയിരുത്തുന്നത്.
ഓരോ പ്രദേശത്തെയും ഹരിതകർമ്മസേനാംഗങ്ങൾക്ക് ആവശ്യമായ സ്മാർട്ട് ഫോണുകൾ, സ്പ്രിംഗ് ബാലൻസ്, തദ്ദേശ സ്ഥാപനങ്ങളിലേക്കുളള ലാപ്പ്‌ടോപ്പുകൾ, ഓഫീസ് ആവശ്യത്തിന് വേണ്ട ഇന്റർനെറ്റ് കണക്ഷൻ എന്നിവ നൽകി രണ്ട് മാസത്തിനകം മൊബൈൽ ആപ്പ് വഴിയുളള മാലിന്യനീക്കം വേഗത്തിലാക്കാനാണ് ഹരിത കേരളാ മിഷൻ ലക്ഷ്യം വയ്ക്കുന്നത്.
''രണ്ട് മാസത്തിനകം ആപ്പ് പ്രവർത്തനക്ഷമമാകും. വീട്ടുകാരിൽ നിന്ന് വാങ്ങേണ്ട യൂസർ ഫീ തീരുമാനിച്ചില്ല.
പി. പ്രകാശ്, ജില്ലാ കോ ഓർഡിനേറ്റർ, ഹരിത കേരള മിഷൻ.
നേട്ടങ്ങൾ
1. മാലിന്യ സംസ്കരണ പുരോഗതി വിലയിരുത്തൽ
2. മാലിന്യ ശേഖരണം മുടക്കമില്ലാതെ നടക്കും
3. ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഏകോപിപ്പിക്കൽ
4. മാലിന്യം നൽകാത്ത വീടുകളെ തിരിച്ചറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |