നടപടി മന്ത്രി വീണ ജോർജിന്റെ ഇടപെടലിൽ
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപത്തെ കാന്റീൻ അടച്ചുപൂട്ടി. നായ്കകൾ കാന്റീൻ സ്റ്റോർ റൂമിലടക്കം സ്വൈര്യവിഹാരം നടത്തുന്ന വീഡിയോ പുറത്തുവന്നതോടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പ്രിൻസിപ്പലിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. പ്രിൻസിപ്പലിന്റെ അന്വേഷണത്തിനു പിറകെയാണ് കാന്റീൻ താത്കാലികമായി അടയ്ക്കാൻ തീരുമാനമുണ്ടായത്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
വീഡിയോ പ്രചരിച്ചതോടെ കോർപ്പറേഷൻ ആരോഗ്യവിഭാഗം പരിശോധിച്ച് കാന്റീൻ അധികൃതർക്ക് നോട്ടീസ് നൽകി. അരി അടക്കമുള്ള ഭക്ഷണ സാധനങ്ങൾ സ്റ്റോർ റൂമിൽ നിന്നു മാറ്റി.
കാന്റീൻ പൊതുവെ വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരിൽ ഏഴ് പേർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും പാകം ചെയ്ത സാധനങ്ങൾ തറയിൽ സൂക്ഷിച്ചതും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കാന്റീനിലേക്കുള്ള സാധനങ്ങൾ സൂക്ഷിക്കാൻ ഭദ്രമായ സ്റ്റോർ റൂം വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കാന്റീനിലെ ഖരമാലിന്യം സ്വകാര്യ ഏജൻസിയാണ് കൊണ്ടുപോകുന്നത്. ഈ ചുമതല കോർപ്പറേഷന്റെ ഹരിത കർമ്മസേനയ്ക്ക് നൽകണമെന്നും ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശത്തിലുണ്ട്. ആരോഗ്യവിഭാഗം സൂപ്പർവൈസർ പി.സജിൽകുമാർ, എച്ച്.ഐ രാജേഷ് പി.കെ, ജെ.എച്ച്.ഐ ദീപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |