കോഴിക്കോട്: പെട്രോൾ, ഡീസൽ വില വർദ്ധനയിൽ നിന്ന് രക്ഷതേടി എൽ.പി.ജി, സി.എൻ.ജികളിലേക്ക് മാറിയ ഓട്ടോക്കാരുടെ നടുവൊടിച്ച് ഇന്ധന വിലക്കയറ്റം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ എൽ.പി.ജിക്ക് 8 രൂപയോളമാണ് കൂടിയത്. ഇതോടെ കഴിഞ്ഞയാഴ്ച ലിറ്ററിന് 58.38 രൂപ ഉണ്ടായിരുന്നത് 66.38 രൂപയായി. സി.എൻ.ജി ഇന്ധനത്തിന് കഴിഞ്ഞ മാസം 60.61 രൂപയായിരുന്നെങ്കിൽ നിലവിൽ ലിറ്ററിന് 71 രൂപയാണ്. നവംബർ 1 മുതൽ 12 രൂപയാണ് കൂടിയത്. 2020ൽ 37 രൂപയുണ്ടായിരുന്നത് 43 രൂപയിലേക്ക് വർധിച്ചെങ്കിൽ പ്രതിഷേധത്തെ തുടർന്ന് 2 രൂപ കുറച്ചിരുന്നു. എന്നാൽ വീണ്ടും പഴയപടിയായി. ജി.എസ്.ടിയിൽ ഉൾപ്പെട്ടിട്ടും വിലക്കയറ്റത്തിൽ മാറ്റമില്ല.
പെട്രോൾ, ഡീസൽ വിലയിൽ വൻ കുതിപ്പ് വന്നതോടെയാണ് എൽ.പി.ജി, സി.എൻ.ജി വാഹനങ്ങളിലേക്ക് ഓട്ടോതൊഴിലാളികൾ തിരിഞ്ഞത്. എന്നാൽ പെട്രോൾ വില വർദ്ധനയ്ക്കൊപ്പം എൽ.പി.ജി, സി.എൻ.ജി വിലയും കുതിച്ചത് ഇവർക്ക് ഇരുട്ടടിയായി. വില കൂടിയതോടെ പലയിടത്തും ഇന്ധനം കിട്ടാനില്ലാത്ത സ്ഥിതിയാണ്. ജില്ലയിൽ അഞ്ചിടങ്ങളിലാണ് എൽ.പി.ജി സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. 1500 ഓളം എൽ.പി.ജി വാഹനങ്ങളാണ്
നഗരത്തിൽ സർവീസ് നടത്തുന്നത്. കൂടാതെ 200 സി.എൻ.ജി ഓട്ടോകളും സിറ്റിയിൽ സർവീസ് നടത്തുന്നുണ്ട്.
പല സ്റ്റേഷനുകളും സ്‌റ്റോക്ക് തീർന്നതിനെ തുടർന്നും പമ്പുകൾ തകരാറിലായതിനാലും ആഴ്ചകളോളമായി അടച്ചിട്ടിരിക്കുകയാണ്. അതിനാൽ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്. കൊവിഡിനൊപ്പം ഇന്ധനവില കൂടിയതോടെ വായ്പയെടുത്ത് ഓട്ടോറിക്ഷകൾ വാങ്ങിയ ഡ്രൈവർമാർ പലരും തിരിച്ചടവ് മുടങ്ങി നട്ടംതിരിയുകയാണ്.
വില വർദ്ധനവ് ഇങ്ങനെ
1. എൽ.പി.ജി
ഒക്ടോബർ- 58.38 രൂപ
നവംബർ- 66.38
കൂടിയത് - 8 രൂപ
2. സി.എൻ.ജി
ഒക്ടോബർ- 60.61 രൂപ
നവംബർ- 71
കൂടിയത്-12 രൂപ
'' അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. കൊവിഡ് മൂലം ഓട്ടോ കുറവാണ്. ഇന്ധന വില കൂടിയത് വൻ തിരിച്ചടിയാണ് -
സജീവ് കുമാർ, എൽ.പി.ജി ഓട്ടോ ഡ്രൈവർ
''സി.എൻ.ജിയിൽ ഉൾപ്പെടുന്ന കുറച്ചു ഓട്ടോകൾ മാത്രമാണ് സിറ്റിയിലുള്ളത്. വിലക്കയറ്റം തിരിച്ചടിയായിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ഡാനി, സി.എൻ.ജി ഓട്ടോ ഡ്രെെവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |