കോഴിക്കോട്: മഹാമാരിയുടെ ഭീതിയൊഴിഞ്ഞ് സ്കൂൾ തുറക്കുകയും ജനജീവിതം സാധാരണമാവുകയും ചെയ്തെങ്കിലും നാടിനെ സ്തംഭിപ്പിച്ച് സമര വേലിയേറ്റം. രണ്ടുദിവസം നീണ്ട കെ.എസ്.ആർ.ടി.സി സമരം ജില്ലയെ വലിയ തോതിൽ ബാധിച്ചു. മലയോരമേഖല ഏതാണ്ട് പൂർണമായും സ്തംഭിച്ചിരുന്നു. അതിൽ നിന്ന് നടുനിവരുമ്പോഴാണ് ഇന്നുമുതൽ സ്വകാര്യബസ് സമരവും. ഓട്ടോ-ടാക്സി യാത്രയുടെ സാമ്പത്തിക ഭാരത്തിൽ നിന്ന് ഒരു പരിധിവരെ ആശ്വാസമായ ബസുകൾ പണിമുടക്കുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാവും. നിരക്ക് വർധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്സികളും പ്രക്ഷോഭത്തിന്റെ വക്കിലാണ്. ഇന്ന് സംസ്ഥാന വ്യാപകമായി ഓട്ടോ-ടാക്സികൾ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുകയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി വ്യാപാരികളുടെയും ഹോട്ടൽ സംഘടനകളുടെയും മാർച്ചിൽ നഗരം നിശ്ചലമാണ്. ഇന്നലെ ഇന്ധനവില വർദ്ധനവിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ മാർച്ചും കോൺഗ്രസിന്റെ ചക്രസ്തംഭന സമരവും ഒരേസമയത്ത് നടന്നതോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. ഒരുമണിക്കൂറോളമാണ് മാനാഞ്ചിറ വഴിയുളള ഗതാഗതം താറുമാറായത്. കണ്ണൂർ,വയനാട് ദേശീയപാതകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. വരുംദിവസങ്ങളിലും നിരവധി സമരങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിൽ എങ്ങനെയിറങ്ങും എന്നാണ് ജനം ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |