കോഴിക്കോട്: നിയന്ത്രണം വിട്ട തടിലോറി കാറും ബൈക്കും ഇടിച്ചുതെറിപ്പിച്ച് എൻ.എച്ച് ബൈപാസിന്റെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവറടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ലോറിയും കാറും പൂർണമായും തകർന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബൈപാസിൽ മൊകവൂർ കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിനടുത്താണ് അപകടം.
ലോറി ഡ്രൈവർ മംഗലാപുരം സ്വദേശി മുഹമ്മദ് സാദിഖ്, ബൈക്ക് യാത്രികൻ നന്മണ്ട നൊച്ചിക്കാട്ടിൽ സജാദ്, കാർ യാത്രികൻ തളിപ്പറമ്പ് മാക്കുന്നില്ലത്ത് മാധവൻ നമ്പൂതിരി എന്നിവർ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തടി താഴ്ചയിൽ ചെളിയിലേക്ക് മൂക്ക് കുത്തിയ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നു നാലു മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തേക്കെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും താഴ്ചയിലേക്ക് പതിച്ചിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ബൈക്ക് യാത്രികനെയും കാർ യാത്രികനെയും പെട്ടെന്നു രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
മംഗലാപുരം ഭാഗത്തു നിന്ന് തടി ലോഡുമായി വരികയായിരുന്ന ലോറി അമിതവേഗത്തിനിടയിൽ നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലോറിയുടെ മുൻഭാഗം ചെളിയിൽ താഴ്ന്നതിനൊപ്പം തടികൾ കാബിന് മുകളിൽ വീണതോടെ ഡ്രൈവറെ ഒരു തരത്തിലും പുറത്തെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. പൊലീസും ഫയർ ഫോഴ്‌സ് യൂണിറ്റും രക്ഷാപ്രവർത്തനമാരംഭിച്ചതിനു പിറകെ തന്നെ ഡോക്ടർ ഉൾപ്പടെയുള്ള മൊബൈൽ ഐ.സി.യു എത്തിച്ചു. ഡോക്ടറെ ഒരു വിധത്തിൽ ലോറിയ്ക്കുള്ളിൽ കയറ്റിയാണ് ഡ്രൈവർക്ക് പ്രാഥമിക ശ്രുശ്രുഷ നൽകിയത്. പിന്നീട് ജെ സി ബിയും രണ്ടു ക്രെയിനും ഉപയോഗിച്ച് ലോറിയിൽ നിന്നു മരം നീക്കി. തുടർന്ന് ഹൈഡ്രോളിക് സംവിധാനമുള്ള രക്ഷാഉപകരണത്തിന്റെ സഹായത്തോടെയാണ് സാഹസികമായി ഡ്രൈവറെ പുറത്തെടുത്തത്.
വെള്ളിമാടുകുന്ന് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, റെന്തിദേവൻ, സരീഷ്, സിനീഷ്, ജിതിൻ, അഭിഷേക്, ഷാജി പുൽപറമ്പിൽ എന്നിവരും ബീച്ച് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പ്രസാദിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. എലത്തൂർ സ്റ്റേഷൻ, കൺട്രോൾ റൂം എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസുകാരും നാട്ടുകാരും മുഴുവൻസമയവും രംഗത്തുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |