കുന്ദമംഗലം: വർഷങ്ങൾക്ക് മുമ്പ് യൂട്യൂബിൽ കണ്ട് മനസ്സിൽ പതിഞ്ഞതായിരുന്നു ആ ചെന്താമര. അതിന്റെ ചുവട് പിടിച്ചുള്ള അന്വേഷണം വീട്ടമ്മയായ പ്രവിത രാജനെ എത്തിച്ചത് കടുംചുവപ്പ് നിറത്തിലുള്ള താമരയിൽ മാത്രമായിരുന്നില്ല. തരാതരം താമരപ്പൂക്കളുടെ വിശാലമായ തോട്ടം തീർക്കുന്നതിലേക്കായിരുന്നു. ചാത്തമംഗലം പൂളക്കോട്ടെ വീട്ടുവളപ്പിലെ പത്ത് സെന്റിൽ കണ്ണഞ്ചിപ്പിക്കുന്ന താമരോദ്യാനം സൃഷ്ടിച്ചിരിക്കുകയാണ് പ്രവിത. അത്യപൂർവ ഇനങ്ങളടക്കം അൻപതോളം താമരകൾ ഇവിടെ വിരിഞ്ഞുനിൽക്കുന്നുണ്ട്. താമരകളുടെ എണ്ണത്തിലുള്ള വൈവിധ്യം പുഷ്പപ്രിയർക്കു പോലും അത്ഭുതക്കാഴ്ചയാണ്.
കുട്ടിക്കാലം തൊട്ടേയുണ്ട് പ്രവിതയ്ക്ക് താമരയോടുള്ള അടങ്ങാത്ത ഇഷ്ടം. യൂട്യൂബിൽ ചികയുന്നതിനിടെ കണ്ട ചെന്താമര തേടിയുള്ള അന്വേഷണത്തിനൊടുവിൽ വിശാഖപട്ടണത്തു നിന്നാണ് ആ അപൂർവ ഇനത്തിന്റെ കിഴങ്ങ് കിട്ടിയത്. അതു നട്ടുവളർത്താൻ തുടങ്ങിയതിനു പിറകെ പല തരത്തിലുള്ള ഹൈബ്രിഡ് താമരകൾ സ്വന്തമാക്കുന്നത് ഹോബിയായി മാറി. നാലു വർഷമായി ഒഡിഷ, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നെല്ലാം വ്യത്യസ്ത നിറങ്ങളിലുള്ള താമരകളും ആമ്പലുകളും വരുത്തിക്കുന്നുണ്ട്.
താരമായി സഹസ്രദളപത്മം
ഇന്ത്യയിൽ തന്നെ വളരെ അപൂർവമായി വിരിയുന്ന സഹസ്രദളപത്മമാണ് പ്രവിതയുടെ ഉദ്യാനത്തിലെ താരം. 5000 രൂപ മുതൽ 10,000 രൂപ വരെയുണ്ട് ഇതിന് മാർക്കറ്റ് വില. ആയിരം ഇതളുകളുള്ള താമരയ്ക്ക് ദൈവികപരിവേഷമുള്ളതുകൊണ്ടു തന്നെ ഇതു കാണാൻ പലപ്പോഴും സന്ദർശകരുടെ തിരക്കാണ്.
തടാകത്തിലും കുളങ്ങളിലും വിരിഞ്ഞുകാണുന്ന താമരകൾ ഇവിടെ പ്ലാസ്റ്റിക് പാത്രത്തിലാണ് നട്ടു വളർത്തുന്നത്. ലേഡിബിംഗ് ലെ, ലിയാങ് ലി, പിങ്ക് ക്ലൗഡ്, ബുച്ച, റെഡ് പിയോണി, അമൈരി കമേലിയ, വൈറ്റ് പിയോണി, യെല്ലോ പിയോണി അങ്ങനെ പല പേരുകാരായി താമരകളുടെയും ആമ്പൽപൂക്കളുടെയും നിരയാണ് ഇവിടെ. 500 രൂപ മുതൽക്കുണ്ട് വില.
നട്ടുവളർത്തൽ ഇങ്ങനെ
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വരുത്തിക്കുന്ന താമരയുടെ കിഴങ്ങുകളാണ് നടുക. ചെറുകല്ലുകൾ ഒഴിവാക്കിയ പറമ്പിലെ മണ്ണിൽ ചാണകപ്പൊടി കൂടി ചേർത്ത് വായവട്ടമുള്ള പ്ലാസ്റ്റിക് പാത്രത്തിന്റെ അടിയിൽ നിരത്തുന്നതാണ് ആദ്യപടി. അതിൽ കിഴങ്ങ് നടുന്നതിനു പിറകെ നിറയെ വെള്ളമൊഴിക്കും. പതിനഞ്ച് ദിവസത്തിനുള്ളിൽ കിഴങ്ങിൽ മുകുളങ്ങൾ പ്രത്യക്ഷപ്പെടും. ഒരു മാസത്തിനുള്ളൽ പൂവ് വിടരാൻ തുടങ്ങും.
പാത്രത്തിൽ കൊതുക് വളരാതെ നോക്കാൻ ഗപ്പി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ആദ്യതവണ പൂക്കളിറുത്ത് കഴിഞ്ഞാൽ വീണ്ടും വളപ്രയോഗം നടത്താം. ചാണകപ്പൊടിയോ കടലപിണ്ണാക്കോ ചേർക്കാം.
സാധാരണ നിലയിൽ താമരയെ കീടങ്ങളുടെ ആക്രമണം ഏശാറില്ലെങ്കിലും രാവിലെയും വൈകിട്ടും പരിചരണം നിർബന്ധം. കാലാവസ്ഥാവ്യതിയാനം താമര പുഷ്പിക്കൽ പ്രക്രിയയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രവിത പറയുന്നു. ഹോബിയെന്നോണം തുടങ്ങിയ താമര വളർത്തൽ പിന്നീട് വലിയ തോട്ടത്തിലേക്ക് തന്നെ മാറുകയായിരുന്നു. ആളുകൾ കണ്ടും കേട്ടും അറിഞ്ഞ് അന്വേഷിക്കാൻ തുടങ്ങിയതോടെ ഓൺലൈനിൽ ചെറിയ തോതിൽ കിഴങ്ങ് വില്പനയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |