കുറ്റ്യാടി: കൊവിഡ്, ഇന്ധന വില വർദ്ധനവ്, വന്യമൃഗശല്യം, പ്രകൃതിക്ഷോഭം തുടങ്ങിയ നിരവധി പ്രശ്നങ്ങളെ നേരിടുന്ന കർഷകർക്ക് പുതിയ വെല്ലുവിളിയാവുകയാണ് രാസവള ക്ഷാമം. കാർഷിക വിളകൾക്ക് വളമിടാനുള്ള സമയം കഴിഞ്ഞിട്ടും രാസവളം എങ്ങും കിട്ടാനില്ല. പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മിക്സ്ചർ വളങ്ങൾ തുടങ്ങിയ വളങ്ങൾ വളംഡിപ്പോയിൽ എത്താതാണ് കാരണം. മൂന്ന് മാസത്തോളമായി പൊട്ടാഷ് സ്റ്റോക്ക് വന്നിട്ടില്ലെന്നാണ് സഹകരണ ബാങ്കുകൾക്ക് കീഴിലുള്ള വളം ഡിപ്പോയുടെ ചുമതലക്കാർ പറയുന്നത്.
സബ്സിഡി വളങ്ങൾ നൽകുമ്പോൾ ആധാർ നമ്പർ നൽകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. വളം വാങ്ങുമ്പോൾ ആധാർ ലിങ്ക് ചെയ്താൽ സബ്സിഡി ലഭ്യമാകുമായിരുന്നെങ്കിലും പലരും ലിങ്ക് ചെയ്തില്ല. ഇതുമൂലം കൃത്യമായ കണക്ക് തെറ്റുകയും ഡിപ്പോകളിലും മറ്റും വളം കെട്ടിക്കിടക്കുന്നു എന്ന് കേന്ദ്രസർക്കാർ തെറ്റിധരിക്കുകകയും ചെയ്തു. ഇത് കാരണമാണ് വളം എത്തിക്കുന്നത് കുറച്ചതെന്നാണ് പറയപ്പെടുന്നത്. ഡീസൽ വില കുത്തനെ കയറിയതും മറ്റൊരു കാരണമായി. പൊട്ടാഷിന്റെ ക്ഷാമം കാരണം പകരം ഉപയോഗിക്കാവുന്ന കാനഡ മൊസൈക്കിനായി കാത്തിരിക്കുകയാണ് കർഷകർ.
ഇതേസമയം പ്രതിസന്ധി മുതലെടുത്ത് ജൈവ വളങ്ങൾ കർഷകരിൽ അടിച്ചേൽപ്പിക്കാനും ശ്രമം നടക്കുന്നെന്ന് ആരോപണമുണ്ട്. കൃത്യമായ വളപ്രയോഗം നടത്താവാത്തതിനാൽ മലയോര മേഖലകളിൽ മിക്ക കാർഷിക വിളകളുടെയും ഉദ്പാദനം കുറയുകയാണ്. എത്രയുംപെട്ടെന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കർഷകർ വലിയ പ്രതിസന്ധിയിലാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
'കർഷകർക്ക് രാസവളം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ ഏറ്റെടുത്തു നടത്തേണ്ടിയിരിക്കുന്നു.
സനൽ വക്കത്ത്, അദ്ധ്യാപകൻ, യുവകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |