കോഴിക്കോട്: ലഡാക്കിലെ മഞ്ഞുമലകളിൽ കൈയൊപ്പ് ചാർത്താനും ഗ്രാമീണ കാഴ്ചകളിൽ കുളിരണിയാനും പഴഞ്ചൻ ജീപ്പിൽ യാത്ര തിരിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. കോഴിക്കോട് കൂരാച്ചുണ്ട്, ബാലുശ്ശേരി സ്വദേശികളായ കിരൺ, ജോബി, റോഷിൻ, വിഷ്ണു എന്നിവരാണ് 28 വർഷം പഴക്കമുള്ള ജീപ്പിൽ കാലങ്ങളോളം കാത്തുവെച്ച സ്വപ്നം സാഫല്യമാക്കാൻ ഇറങ്ങിത്തിരിച്ചത്. കേരളത്തിൽ നിന്ന്
ലഡാക്കിലേക്ക് ജീപ്പിൽ യാത്ര ചെയ്യുന്ന ആദ്യ സംഘമാണ് ഇവർ. വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് അവരുടെ ജീവിതം, സംസ്കാരം, ഭാഷ എന്നിവയെല്ലാം അടുത്തറിയുകയെന്നതും യാത്രയുടെ ലക്ഷ്യമാണ്. 1992 500DI മോഡൽ ജീപ്പിൽ ആവശ്യത്തിന് മാറ്റങ്ങളൊക്ക വരുത്തിയാണ് ഇവരുടെ യാത്ര. ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് അടുപ്പും ഉറങ്ങാനും മറ്റുമുളള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ 17 നാണ് ഇവർ കോഴിക്കോട് നിന്ന് യാത്ര തിരിച്ചത്. ഗോവ, മുംബയ്, അജ്മീർ വഴി ലഡാക്കിലേക്കും അവിടെ നിന്ന് മഹാരാഷ്ട്ര വഴി തിരിച്ച് നാട്ടിലേക്കുമായി 3 മാസം നീളുന്ന യാത്രയാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 7 മണിയ്ക്ക് തുടങ്ങുന്ന യാത്ര വൈകീട്ട് 6 മണി വരെ നീളും. ദിവസവും 100 മുതൽ 150 കിലോ മീറ്റർ വരെയാണ് യാത്ര. ഗോവ കഴിഞ്ഞ ഇവർ അടുത്ത സ്ഥലമായ കാൺപൂരിലേക്കുള്ള യാത്രയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |