കോഴിക്കോട്: സ്വാതന്ത്ര്യ സമരചരിത്ര സ്മരണകൾ സ്പന്ദിക്കുന്ന ഇ മൊയ്തു മൗലവി ദേശീയ മ്യൂസിയത്തിൽ അവഗണനയുടെ കാട് വളരുന്നു. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു ഇ മൊയ്തു മൗലവിയുടെ ഓർമ്മകൾ നിലനിർത്താനായിരുന്നു ബീച്ച് ആശുപത്രിക്ക് സമീപം മ്യൂസിയം സ്ഥാപിച്ചത്. എന്നാൽ ഉദ്ഘാടനം നടന്നതല്ലാതെ മ്യൂസിയത്തിന്റെ നടത്തിപ്പും സംരക്ഷണവും കടലാസിലൊതുങ്ങി. കെട്ടിടവും പുരാവസ്തുക്കളും സംരക്ഷണമില്ലാതെ നശിക്കുകയാണ്.
കൊവിഡ് കാലത്ത് അടച്ചിട്ട മ്യൂസിയം തുറന്നെങ്കിലും പരിസരത്തെ കാട് വെട്ടിതെളിക്കാത്തതിനാൽ മ്യൂസിയം വളപ്പ് ഇഴജന്തുക്കളുടെ വാസകേന്ദ്രമായിട്ടുണ്ട്. മ്യൂസിയത്തിന്റെ മുൻവശം തുറന്നിട്ടതിനാൽ മഴവെള്ളം അകത്തു കടക്കുന്ന സാഹചര്യമാണ്. ജനാലകൾക്ക് വേണ്ടത്ര ഉറപ്പുമില്ല. മുറികളിൽ എക്കോ ശബ്ദം നിലനിൽക്കുന്നതിനാലും കോണിപ്പടികൾ സ്ഥലം മുടക്കികളാകുന്നതിനാലും കെട്ടിടനിർമ്മാണം മ്യൂസിയത്തിന് യോജിച്ച തരത്തിലല്ലെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
2011ൽ നാടിന് സമർപ്പിച്ച മ്യൂസിയത്തിലേക്ക് ആദ്യഘട്ടം മുതലെ ആളുകൾ വരാൻ മടിച്ചു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പരിപാടികൾ ഉൾപ്പെടെ നടത്തിയിരുന്നുവെങ്കിലും മ്യൂസിയത്തിലേക്ക് സന്ദർശകരെ എത്തിക്കാനുള്ള ശ്രമം അധികൃതരും നടത്തിയില്ല. സ്ഥലം എം.എൽ.എ ചെയർമാനും പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കൺവീനറുമായ സമിതിക്കാണ് മ്യൂസിയത്തിന്റെ നടത്തിപ്പ് ചുമതല. എന്നാൽ മ്യൂസിയം നടത്തിപ്പിൽ പി.ആർ.ഡിയ്ക്ക് വീഴ്ചയുണ്ടായെന്ന് പറഞ്ഞ് അന്നത്തെ സ്ഥലം എം.എൽ.എ കൈയൊഴിഞ്ഞതോടെ മ്യൂസിയം തീർത്തും അനാഥമായി. അതേസമയം മ്യൂസിയം പുരാവസ്തു വകുപ്പിന് കൈമാറാനുള്ള ശ്രമം ഉണ്ടായെങ്കിലും അതും എങ്ങുമെത്തിയില്ല.
അനാഥമാകുന്ന സ്മരണകൾ
2011ൽ എം.ടി വാസുദേവൻ നായരാണ് ബീച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
മൊയ്തു മൗലവിയുടെ ഓർമ്മകൾ തുടിക്കുന്ന വിവിധ രേഖകളാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട 82 അപൂർവ ചിത്രങ്ങളാണ് ഇവിടെയുള്ളത്. എൺപതുമുതൽ 95 വരെയുള്ള വിവിധ ഭാഷാപത്രങ്ങൾ, ഇ.എം.എസ്, ഏ.കെ.ആന്റണി, എൻ.പി.മൻമഥൻ തുടങ്ങിയവർ എഴുതിയ കത്തുകൾ, മൗലവിക്കു കിട്ടിയ പുരസ്‌കാരങ്ങൾ, മൗലവിയുടെ കൈയെഴുത്തു പ്രതികൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന ഊന്നുവടികൾ തുടങ്ങിയവയും മ്യൂസിയത്തിലുണ്ട്. 1916ലെ ടൗൺഹാൾ ബഹിഷ്‌ക്കരണം, കോഴിക്കോട്, പയ്യന്നൂർ എന്നിവിടങ്ങളിൽ നടന്ന ഉപ്പുസത്യാഗ്രഹ ഫോട്ടോകളും പട്ടിണി ജാഥയുടെ ചിത്രങ്ങളും ചരിത്രാന്വേഷകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും വിധം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ നാമമാത്രമായ അനുസ്മരണ പരിപാടികളും സ്വാതന്ത്ര്യദിനാഘോഷങ്ങളുമല്ലാതെ വിദ്യാർത്ഥികളോ ചരിത്രാന്വേഷകരോ ഇവ കാണാനോ പഠിക്കാനോ മ്യൂസിയത്തിൽ എത്തിയിട്ടില്ലെന്നതാണ് വാസ്തവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |