കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കു തടയിടാനും സ്ത്രീ പുരുഷ അസമത്വ പ്രവണത ചെറുത്ത് തുല്യനീതി ഉറപ്പാക്കാനുമായി സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച 'സമം" പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു.
സമം പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ജില്ലയിലെ സാംസ്‌കാരിക സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ, സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ തുടങ്ങിയവയുടെയും പങ്കാളിത്തത്തോടെയും ഏകോപിപ്പിക്കുന്നത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഒരു വർഷം നീളുന്ന വൈവിദ്ധ്യമാർന്ന കലാ സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടികളും സംവാദങ്ങളും സംഘടിപ്പിക്കും.
കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് പി.വത്സലയെ ആദരിച്ചു. കാനത്തിൽ ജമീല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറും സമം പദ്ധതി ജില്ലാ കോ ഓർഡിനേറ്ററുമായ എൻ.ജയകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ദിനേശൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എ ഡി. അസിസ്റ്റന്റ് എം.പി.ബീന, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സി.കവിത, കലാമണ്ഡലം ജൂബി തുടങ്ങിയവർ സംസാരിച്ചു.
സെമിനാറിൽ 'സ്ത്രീയും ലിംഗനീതിയും' എന്ന വിഷയം മലയാളം സർവകലാശാല അസോ. പ്രൊഫസർ ഡോ.എം.ജി.മല്ലിക അവതരിപ്പിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |