സംസ്ഥാനത്ത് ഏറ്റെടുക്കേണ്ടത് 1221 ഹെക്ടർ
കോഴിക്കോട് ജില്ലയിൽ മാത്രം 42.03 ഹെക്ടർ
കോഴിക്കോട്: കെ റെയിലിന് സ്ഥലമെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അടുത്ത മാസം കോഴിക്കോട്ട് പ്രവർത്തനമാരംഭിക്കും. മലാപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസ് കവാടത്തിനടത്തായുള്ള വാടകക്കെട്ടിടത്തിലാണ് ഓഫീസ് ഒരുക്കുക. വാടക കരാറായി കഴിഞ്ഞു. ഇനി ഫർണിച്ചർ മാത്രം ലഭിച്ചാൽ മതി. ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സ്ഥലം ഒഴിവില്ലാത്ത സാഹചര്യത്തിലാണ് വാടകക്കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം തുടങ്ങുന്നത്.
സംസ്ഥാനത്ത് പതിനൊന്നു ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയാണ് കെ റെയിലിനായി ഏറ്റെടുക്കേണ്ടത്. കോഴിക്കോട് ജില്ലയിൽ 42.03 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ജില്ലയിൽ മൂവായിരത്തോളം വീടുകൾ പൊളിച്ച് മാറ്റുകയും വേണം.
സംസ്ഥാനത്തെ മുഴുവൻ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനവും ഏകോപിപ്പിക്കാൻ എറണാകുളം കേന്ദ്രീകരിച്ച് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചിട്ടുണ്ട്. അനിൽ ജോസിനാണ് ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടറുടെ ചുമതല.
ഭൂമി ഏറ്റെടുക്കൽ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനാണ് ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നുള്ള നിർദ്ദേശം. ഭൂമി ഏറ്റെടുക്കുന്നതോടെ എ.ഡി.ബി വായ്പയും ലഭ്യമാക്കാനാണ് ശ്രമം. 7500 കോടി രൂപയാണ് എ.ഡി.ബി വായ്പ.
നേരത്തെ നടത്തിയ ആകാശ സർവേ അനുസരിച്ച് നേരിട്ട് സ്ഥലത്തെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തിയാണ് സർവെ കല്ലുകൾ സ്ഥാപിക്കുക. സ്ഥലമെടുപ്പ് വേളയിൽ പ്രക്ഷോഭസാദ്ധ്യതയുണ്ടെന്നിരിക്കെ ശക്തമായ പൊലീസ് കാവലിലായിരിക്കും നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |