കോഴിക്കോട്: നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാസഹായ സംവിധാനം വികസിപ്പിച്ചെടുത്ത കോഴിക്കോട്ടെ ഐ.ടി സ്റ്റാർട്ട് അപ്പ് 'ഇന്റ്പർപ്പിൾ" ടെക്‌നോളജീസിന് യൂറോപ്യൻ രാജ്യമായ മാൾട്ടയുടെ നിക്ഷേപം. മാൾട്ടയിലെ സാമ്പത്തിക വികസന ഏജൻസിയായ മാൾട്ട എന്റർപ്രൈസസാണ് ഗ്രാന്റ് അനുവദിച്ചത്. തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. മാൾട്ടയിലെ ഗോസോ ഇന്നൊവേഷൻ ഹബ്ബിൽ ഓഫീസ് തുറക്കാനും ഇന്റ്പർപ്പിളിന് അവസരമുണ്ട്.
മാൾട്ട സർക്കാർ ഏജൻസിയുടെ ഫണ്ട് കൂടുതൽ ഗവേഷണത്തിനു ഉപയോഗപ്പെടുത്തുമെന്ന് ഇന്റ്പർപ്പിൾ സ്ഥാപക സി.ഇ.ഒ ശാഹിർ കുങ്ങഞ്ചേരി പറഞ്ഞു. ഹെൽത്ത് കെയർ രംഗത്ത് നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തി ഇന്റ്പർപ്പിൾ വികസിപ്പിച്ച 'ഫെലിക്‌സ കെയർ" ചികിത്സാ സഹായ സോഫ്‌റ്റ്‌വെയറിനാണ് മാൾട്ട സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. അവിടെ സർക്കാർ ആശുപത്രികളിൽ ഈ സോഫ്‌റ്റ്‌വെയർ പരീക്ഷിക്കും.
രോഗികളുടെ തുടർചികിത്സയ്ക്കും വീട്ടിൽ കഴിയവെ തന്നെ നിരന്തരം നിരീക്ഷിക്കാനും സൗകര്യമൊരുക്കുന്ന 'ഫെലിക്‌സ കെയർ" ആശുപത്രികൾക്കെന്ന പോലെ ക്ളിനിക്കുകൾക്കും ഉപയോഗപ്പെടുത്താം. ഇതിലൂടെ ഡോക്ടർമാക്ക് വേഗത്തിൽ കൃത്യമായ തീരുമാനമെടുക്കാം. രോഗികൾക്ക് ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്ന് ശാഹിർ പറഞ്ഞു. നിലവിൽ കേരളത്തിലെ നിരവധി പാലിയേറ്റിവ് കെയർ യൂണിറ്റുകൾ വീടുകളിലെ കിടപ്പുരോഗികൾക്ക് സേവനങ്ങളെത്തിക്കാൻ ഈ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ട്.
ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ ഐ.ബി.എമ്മിലെ ജോലി ഉപേക്ഷിച്ച് കൊവിഡ് കാലത്താണ് ശാഹിറും സുഹൃത്തുക്കളായ ഫസൽ അമ്പലങ്ങാടൻ, ഹാറൂൻ ഇളയിടത്ത് എന്നിവരും ചേർന്ന് കോഴിക്കോട് എൻ.ഐ.ടിക്കു സമീപം ഇന്റ്പർപ്പിൾ സ്ഥാപിച്ചത്. 2020 ഫെബ്രുവരിയിലായിരുന്നു തുടക്കം. ഇപ്പോൾ 12 സ്റ്റാഫുണ്ട്. ഫസൽ കമ്പനി സി.ഒ.ഒയും ഹാറൂൻ സി.ടി.ഒ യുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |