SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.37 PM IST

ബാബുഭായ് വീണ്ടും പറക്കുകയാണ്; കുവൈറ്റിൽ പാടാൻ

babubai-1
പാട്ടിന്റെ പാലാഴിയിൽ... ബാബുഭായ് ഭാര്യ ലതയ്ക്കൊപ്പം ഇന്നലെ മിഠായിത്തെരുവിൽ പാടിയപ്പോൾ ഫോട്ടോ: എ.ആർ.സി അരുൺ

കോഴിക്കോട്: സംഗീതം അലിഞ്ഞുചേർന്ന കോഴിക്കോടൻ തെരുവിൽ നിന്നു ബാബുഭായ് ഭാര്യ ലതയുമൊത്ത് വീണ്ടും പറക്കാനൊരുങ്ങുകയാണ്. അടുത്ത മാസം കുവൈറ്റിലാണ് ഗാനമേള. ഖത്തറും ഷാർജയും പിന്നിട്ടാണ് ഈ തെരുവുഗായക കുടുംബത്തിന്റെ മൂന്നാമത് വിദേശയാത്ര.

ബാബുഭായിയെ അറിയാത്തവർ ഈ നഗരത്തിലുണ്ടാവില്ല. തെരുവോരത്തു നിന്നു, പാടിപ്പതിഞ്ഞ പാട്ടുകൾ ഒന്നൊന്നായി ഒഴുകിവരുമ്പോഴേ കാണാം ആ സാന്നിദ്ധ്യം. പതിറ്റാണ്ടുകളായി കോഴിക്കോട്ടുകാർക്കു അത്രയും പരിചിതമാണ് ആ ശബ്ദം. ബാബുഭായ് കൊട്ടിപ്പാടുമ്പോൾ പെട്ടിയിൽ (ഹാർമോണിയം) അകമ്പടിയേകാൻ എപ്പോഴുമുണ്ടാവും ഭാര്യ ലതയും.

കുടുംബവേരുകൾ ഗുജറാത്തിലെങ്കിലും ബാബുഭായ് അസ്സൽ കോഴിക്കോട്ടുകാരൻ തന്നെ. ആസ്ഥാനവേദി മിഠായിത്തെരുവും.

ഒന്നര വർഷത്തിലേറെ നീണ്ട കൊവിഡ് ഇടവേള കഴിഞ്ഞായിരുന്നു ഇന്നലെ വീണ്ടും മിഠായിത്തെരുവിലേക്കുള്ള വരവ്. ബാബുക്കയും റാഫിയും മന്നാഡെയും കുമാർ സാനുവുമെല്ലാം അന്തരീക്ഷത്തിൽ അലകടലായി ഒഴുകിപ്പരുന്നു. മറ്റെല്ലാം മറന്നു പാടുകയായിരുന്നു ബാബുഭായ്. ശ്രുതിമധുരമായി പെട്ടിയിൽ അകമ്പടിയേകി ലത ഒപ്പം കൂടി.

മിഠായിത്തെരുവിനു പുറമെ മൊഫ്യൂസിൽ സ്റ്റാൻഡും റെയിൽവേ സ്റ്റേഷനുമെല്ലാമാണ് ഈ കുടുംബത്തിന്റെ പതിവുവേദികൾ. കണ്ടും കേട്ടും പലരും വിളിച്ച് കേരളത്തിൽ പലയിടത്തും പോയി പാടിയിട്ടുണ്ടെങ്കിലും സ്വപ്നയാത്രയെന്നോണമായിരുന്നു ഗൾഫ് യാത്ര. മൂന്നു വർഷം മുമ്പ് ആദ്യതവണ ഖത്തറിലായിരുന്നു പരിപാടി. വടകരക്കാരുടെ 'കരുണ' ഖത്തർ കൊണ്ടുപോയതാണ്. പിന്നീട് 'ഗ്രാമം യു.എ.ഇ' യാണ് ഷാർജയിൽ വേദിയൊരുക്കിയത്.

കുവൈത്തിൽ നിന്നു പല തവണയായി വിളി വരുന്നു. വിസയൊക്കെ നേരത്തെ ശരിയായതാ. പക്ഷേ, അപ്പേഴാ കൊവിഡ് വഴി മുടക്കിയത്. എന്തായാലും അടുത്ത മാസം പോകാനുള്ള ഒരുക്കത്തിലാണ്. കുറേ കടങ്ങളും ബാദ്ധ്യതയുമുണ്ട്. അതെല്ലാം വീട്ടണം... ബാബുഭായ് പറയുന്നു.

 വീടു തന്നതും

ഈ നഗരം

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് നാടുവിട്ട് കോഴിക്കോട്ടെത്തിയതായിരുന്നു ബാബുഭായിയുടെ കുടുംബം. ശങ്കർ - കസ്തൂരി ദമ്പതികളുടെ മകനായി കല്ലായിയിലാണ് ബാബുവിന്റെ ജനനം. മൂന്നു സഹോദരങ്ങളിൽ ജ്യേഷ്ഠൻ മരിച്ചു.

അമ്മയുടെ അമ്മാവന്റെ മകളാണ് ഭാര്യ ലത. ഗുജറാത്തുമായി ഇപ്പോൾ ബന്ധിപ്പിക്കുന്ന കണ്ണി ലത തന്നെ. ബാബുഭായിയുടെ പാട്ടുകളോടുള്ള ഇഷ്ടക്കൂടുതലിൽ മുൻ മേയറും മുൻ എം.എൽ.എ യുമായ വി.കെ.സി മമ്മദ് കോയ മുൻകൈയെടുത്താണ് 2011- ൽ ഈ കുടുംബത്തിന് ഒരു വീടാക്കിയത്. അതുവരെ തെരുവിൽ തന്നെയായിരുന്നു അന്തിയുറക്കവും.

മൂന്നു മക്കളിൽ മൂത്തവൻ അനിലിന് ഇപ്പോൾ ഒരു ചെരുപ്പ് കടയിലാണ് ജോലി. ഷാർജയിലെ പരിപാടിയ്ക്കു ശേഷം ഒരു പ്രവാസി മലയാളി അവന് അവിടെ ഒരു ജോലി തരപ്പെടുത്താമെന്നു പറഞ്ഞിട്ടുണ്ട്. മറ്റു രണ്ടു പേർ, സുനിലും കൗസല്യയും വിദ്യാർത്ഥികൾ.


'വിശപ്പകറ്റാൻ തെരുവിൽ പാടിത്തുടങ്ങിയതാണ് ഞങ്ങൾ. ഓരോ സൗഭാഗ്യവും വരുമ്പോൾ ഏറ്റവും വലിയ കടപ്പാട് ഈ കോഴിക്കോടിനോടു തന്നെ...'

ബാബുഭായ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.