കോഴിക്കോട് : ആഗോള ഐ.ടി ഭൂപടത്തിൽ വീണ്ടും കോഴിക്കോടിന്റെ കൈയൊപ്പ്. സർക്കാർ സൈബർ പാർക്കിലെ മോസിലർ ടെക്‌നോളജീസ് വികസിപ്പിച്ച 'കുക്കിയെസ്' ആപ്ലിക്കേഷൻ ആഗോള കുക്കി കംപ്ലയൻസ് ടെക്‌നോളജി വിപണിയിൽ ഒന്നാമതെത്തി. 23 ശതമാനമാണ് കുക്കിയെസിന്റെ വിപണി വിഹിതമെന്ന് വെബ് ടെക്നോളജി അനലിറ്റിക്‌സ് കമ്പനിയായ വാപ്പലൈസർ റിപ്പോർട്ട് ചെയ്യുന്നു. ഈ രംഗത്തെ അതികായരായ യു.എസ് കമ്പനി വൺ ട്രസ്റ്റിനെ കടത്തിവെട്ടിയാണ് മോസിലറിന്റെ ഈ നേട്ടം.
ടൊയോട്ട, റെനോ, റോയ്‌റ്റേഴ്‌സ്, കെഎഫ്‌സി, ഡൊമിനോസ് തുടങ്ങി ബഹുരാഷ്ട്ര ഭീമൻ കമ്പനികൾ മുതൽ ചെറിയ സ്റ്റാർട്ടപ്പുകൾ വരെ മോസിലർ വികസിപ്പിച്ച കുക്കിയെസ്, വെബ്‌ടോഫി എന്നീ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുവരുന്നു. ലോകത്തൊട്ടാകെ 13 ലക്ഷത്തോളം വെബ്‌സൈറ്റുകളിൽ ഇവ ഉപയോഗിക്കുന്നുണ്ടെന്ന് മോസിലർ സി.ഇ.ഒ അൻവർ ടി.കെ പറഞ്ഞു. വിപണി വിഹിതത്തിൽ ഒന്നാമതെത്തിയ കുക്കിയെസിന് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് റിവ്യൂ പ്ലാറ്റ്‌ഫോമായ ജി 2 നൽകുന്ന 2021ലെ ഹൈ പെർഫോമർ അവാർഡും ലഭിച്ചു. വെബ് കുക്കികൾ ഉപയോഗിക്കുമ്പോൾ സ്വകാര്യതാ നിയമങ്ങൾ പാലിക്കാൻ വെബ്‌സൈറ്റുകളെ സഹായിക്കുന്ന സാസ് (സോഫ്റ്റ് വെയർ ആസ് എ സർവീസ്) ആപ്ലിക്കേഷനാണ് കുക്കിയെസ്.
കോഴിക്കോട് എൻ.ഐ.ടിയിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററിൽ തുടക്കമിട്ട സ്റ്റാർട്ടപ്പ് ഇപ്പോൾ ഗവ. സൈബർപാർക്കിലാണ് പ്രവർത്തിക്കുന്നത്. പത്തിലേറെ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 54 അംഗ സംഘമാണ് കമ്പനിയുടെ കരുത്ത്. മികച്ച വളർച്ചയുള്ള കമ്പനിയിൽ കൂടുതൽ വിദഗ്ദ്ധരെ നിയമിച്ച് പ്രവർത്തനം വിപുലീകരിക്കാനും പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |