19 റോഡുകളിൽ പാർക്കിംഗ് ആവാം
കണ്ടെത്തിയത് 1260 ചതുരശ്ര മീറ്റർ
കോഴിക്കോട്: നഗരത്തിൽ രൂക്ഷമായി തീർന്ന പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കാൻ വീതിയുള്ള റോഡുകളിൽ വാഹനങ്ങൾ നിറുത്തിയിടാൻ സൗകര്യമൊരുക്കുന്ന പദ്ധതിയ്ക്ക് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരമായി.
നഗരത്തെ പാർക്കിംഗ് സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയിൽ 19 റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കും. ആകെ 1260 ചതുരശ്ര മീറ്റർ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം വഴിയോരത്ത് സൗകര്യമൊരുക്കാൻ പത്ത് ലക്ഷം രൂപയാണ് നീക്കി വെച്ചിരിക്കുകയാണ്.
നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിനായി ഡിജിറ്റൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച പൊലീസിന്റെ പഠന റിപ്പോർട്ടും സ്റ്റാർട്ട് അപ്പ് കമ്പനിയായ ക്യൂകോപിയുടെ പ്രോജക്ട് റിപ്പോർട്ടും സഹിതം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ട്രാഫിക് ) നേരത്തെ മേയർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പദ്ധതി പ്രാവർത്തികമാക്കാൻ പി.ഡബ്ല്യു.ഡി, ആർ.ടി.ഒ, ആർ.ടി.പി, ഹാർബർ ഉന്നതോദ്യോഗസ്ഥരുമായുള്ള വിശദമായ ചർച്ചയ്ക്കു പിറകെ സംയുക്ത പരിശോധനയുമുണ്ടായി. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ, വാഹന ഗതാഗതത്തിന് തടസ്സമല്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന ഇടങ്ങളുടെ വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കിയത്.
ബസ്സുകൾക്കടക്കം പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ഏഴിടത്ത് ബസ് ബേകൾ നിർമ്മിക്കും.
അനുവദിച്ച റോഡുകൾ
മാനാഞ്ചിറ സ്‌ക്വയർ, ടൗൺ ഹാൾ റോഡ്, വൈക്കം മുഹമ്മദ് ബഷീർ റോഡ്, ഒയിറ്റി റോഡ്, ജയപ്രകാശ് നാരായൺ റോഡ്, പാവമണി റോഡ്, അപ്‌സര ലിങ്ക് ക്രോസ് റോഡ്, വെള്ളയിൽ റോഡ്, സരോവരം റോഡ്, രാജാജി റോഡ്, വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസ് റോഡ്, കോവൂർ ജംഗ്ഷൻ, മെഡിക്കൽ കോളേജ് , പൊറ്റമ്മൽ ജംഗ്ഷൻ, പൊറ്റമ്മൽ ജംഗ്ഷനും അരയിടത്തുപാലത്തിനുമിടയിൽ, തളി ക്ഷേത്രത്തിനും ജൂബിലി ഹാൾ ജംഗ്ഷനുമിടയിൽ, ബീച്ച് റോഡിൽ വടക്ക് ഭാഗത്തേക്ക്, സൗത്ത് ബീച്ചിൽ സീക്വീനിനും മുഖദാറിനുമിടയിൽ, ആനിഹാൾ റോഡ്.
ബസ് ബേകൾ
മാനാഞ്ചിറ, മോഡൽ സ്‌കൂൾ, നടക്കാവ് ഗേൾസ് സ്‌കൂളിനും മാർക്കറ്റിനുമിടയിൽ, മാവൂർ റോഡ് ജംഗ്ഷനിൽ ഷിപ്പ് മാളിന് എതിർവശം, ക്രിസ്ത്യൻ കോളേജിന് സമീപം വയനാട് റോഡിലും കണ്ണൂർ റോഡിലും, പാളയം എം.സി.സി ജംഗ്ഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |