കോഴിക്കോട്: കാടുകയറി നാലുവർഷമായി ക്ഷുദ്രജീവികൾ താവളമാക്കിയ ബീച്ച് അക്വേറിയത്തിന് ശാപമോക്ഷമാകുന്നു. ഡിസംബർ അവസാനത്തോടെ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുക്കാനുളള ഒരുക്കത്തിലാണ് അധികൃതർ. അതിനുളള ടെൻഡർ നടപടികൾ പൂർത്തിയാക്കി വരികയാണ്.
വർണ മത്സ്യങ്ങളാൽ സമ്പന്നമായിരുന്ന അക്വേറിയം തിരിഞ്ഞ് നോക്കാതായതോടെ കാടുമൂടി കിടക്കുകയായിരുന്നു. ഗെയിറ്റിന്റെ ഭാഗങ്ങൾ, ഉപകരണങ്ങൾ എന്നിവ മോഷണം പോവുകയും ടാങ്കുകളും ശുചിമുറികളും ഫർണിച്ചറുകളും നശിക്കുകയും ചെയ്തു. സാമൂഹ്യ വിരുദ്ധരും മദ്യപാനികളും വാസകേന്ദ്രമാക്കിയതോടെ ഇതുവഴിയുള്ള കാൽനടയാത്ര ഭീതി നിറഞ്ഞതായിരുന്നു. ഇരുചക്രവാഹന യാത്രക്കാർ പലതവണ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായി.
ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലാണ് ബീച്ച് അക്വേറിയം. ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. അവധി ദിവസങ്ങളിൽ നിരവധി സന്ദർശകരാണ് ഇവിടെയെത്തിയിരുന്നത്. നേരത്തെ ഡി.ടി.പി.സി നേരിട്ട് നടത്തിയിരുന്ന അക്വേറിയം സ്വകാര്യകമ്പനിയെ ഏൽപ്പിച്ചതോടെ കഷ്ടകാലവും തുടങ്ങി.
നഷ്ടത്തിലായതോടെ 2018ൽ അക്വേറിയം അടച്ചുപൂട്ടി. ഡി.ടി.പി.സിക്ക് സെക്രട്ടറിയില്ലാത്തതും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതുമെല്ലാം പുതിയ ടെൻഡർ വിളിക്കുന്നതിന് തടസമായി. 2019 മേയ് മാസത്തിൽ പുതിയ ടെൻഡർ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും വന്നില്ല. കൊവിഡിന്റെ വരവോടെ ടെൻഡർ നടപടികൾ പൂർണമായും നിർത്തി. 24 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച അക്വേറിയം നേരത്തെയും പലതവണ അടച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾ നീണ്ട അടച്ചിടൽ ആദ്യമായിരുന്നു.
' ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. വൈകാതെ അറ്റകുറ്റപ്പണികൾ ആരംഭിച്ച് അക്വേറിയം തുറക്കാൻ സാധിക്കുമെന്ന് കരുതുന്നു''- ,ഷാനവാസ് , ഡി.ടി.പി.സി മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |