കോഴിക്കോട്: പരിശോധനകൾ മുറതെറ്റാതെ തുടരുമ്പോഴും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പന ജില്ലയിൽ വ്യാപകം. നഗര- ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകൾ, ആശുപത്രികൾ, ബാറുകൾ എന്നിവയ്ക്ക് സമീപത്തെ ചില പെട്ടിക്കടകൾ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിക്കാൻ സിഗരറ്റ് കൂടുകളിലാക്കി വിൽക്കുന്നതിനാൽ കണ്ടെത്തലും പ്രയാസം. പിടികൂടിയാൽ 200രൂപ മാത്രം പിഴയുളളതിനാൽ നാലുപാക്കറ്റ് വിറ്റാൽ പിഴയടക്കാൻ കഴിയുമെന്നതാണ് കച്ചവടക്കാരുടെ മനോഭാവം.
നേരത്തെ ആവശ്യക്കാർക്ക് ഊടുവഴികളിൽനിന്നോ മറയത്തുനിന്നോ രഹസ്യമായി കൈമാറിയിരുന്ന ലഹരി വസ്തുക്കൾ സിഗരറ്റ് കൂടുകളിലേക്ക് കൂടുമാറിയതോടെ പരസ്യമായാണ് വിൽപ്പന. 50 മുതൽ നൂറു രൂപ വരെയാണ് പലയിടത്തും ഈടാക്കുന്ന വില. തുച്ഛമായ വിലയ്ക്ക് കർണാടകയിൽ നിന്ന് ഒളിച്ച് കടത്തുന്ന ഇത്തരം പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പനയിലൂടെ വൻ ലാഭമുണ്ടാകുന്നതിനാൽ ഈ മേഖലയിൽ പുതിയ കച്ചവടക്കാർ കൂടിയിട്ടുണ്ട്. നഗരത്തിൽ എല്ലായിടത്തും പാക്കറ്റ് പുകയില ഉത്പ്പന്നങ്ങൾ ലഭ്യമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. കൊവിഡ് കാലത്ത് മദ്യഷാപ്പുകൾ അടഞ്ഞുകിടന്നപ്പോഴാണ് കേരളത്തിൽ പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പന കുത്തനെ കൂടിയത്.
'കുനു' 'കുനുഷ്ട്' എന്നീ വിളിപ്പേരുകളാണ് വിദ്യാർത്ഥികൾ ഇവയ്ക്ക് നൽകിയിരിക്കുന്നത്. തിരക്കുള്ള നേരത്താണ് കടയിലെത്തുന്നതെങ്കിൽ ഒരു കുനുവെന്ന് പറഞ്ഞാൽ കടക്കാരൻ പെട്ടെന്ന് കാര്യം സാധിച്ചുകൊടുക്കും. കൂടുതൽ പേരും സിഗരറ്റ് കൂടുകളിലാണ് നൽകുന്നതെങ്കിൽ ചിലർ പഴയ ലോട്ടറി ടിക്കറ്റിൽ ചുരുട്ടിയാണ് കൈമാറ്റം. കർണാടകയിൽ നിന്ന് സുരക്ഷിതമായി ഇത്തരം പുകയില ഉത്പ്പന്നങ്ങൾ കോഴിക്കോട്ടെ കടകളിലെത്തിച്ചുകൊടുക്കുന്ന വൻ റാക്കറ്റ് തന്നെ നഗരത്തിലുണ്ടെന്നാണ് വിവരം. ചുണ്ടുകളിൽ തിരുകുന്ന ലഹരി വസ്തുക്കൾ അപകടകാരിയാണെന്നറിഞ്ഞിട്ടും വിദ്യാർത്ഥികളടക്കം ഉപഭോക്താക്കളാകുന്നത് ഭാവിയിൽ വലിയ ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
പരിശോധന കർശനം; ശിക്ഷ കൂട്ടണം
നിരോധിത പുകയിലെ ഉത്പ്പന്നങ്ങളുടെ വിൽപ്പന കൂടിയ സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് അസി.കമ്മിഷണർ എം.സുഗുണൻ. എത്ര അളവിൽ പിടികൂടിയാലും ചെറിയ ശിക്ഷയാണ് ലഭിക്കുന്നത്. സ്റ്റേഷൻ ജാമ്യവും. ശിക്ഷ കുറഞ്ഞതിനാൽ ഒരിക്കൽ പിടിക്കപ്പെട്ടവർ തന്നെ വീണ്ടും വിൽക്കുന്നു. പിഴയുടെ വലുപ്പവും ശിക്ഷയും കൂട്ടണം. കർണാടകയാണ് ആസ്ഥാനം. അവിടെ നിരോധനവുമില്ല. അവിടെ അഞ്ചുരൂപയ്ക്കാണ് വിൽക്കുന്നതെങ്കിൽ മുത്തങ്ങ ചെക്ക്‌പോസ്റ്റ് കടന്നാൽ 50 രൂപ കിട്ടും. ബോധവത്കരണം നടക്കുന്നുണ്ട്. എക്‌സൈസിന്റെ വിമുക്തി മിഷൻ സ്‌കൂളുകളിലും കോളേജിലും വലിയ രീതിയിൽ ബോധവത്കരണം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |