കോഴിക്കോട് : പശ്ചിമഘട്ടത്തിലും വടക്കു കിഴക്കൻ ഹിമാലയ നിരകളിലുമായി ആറു പുതിയ സസ്യങ്ങൾ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകസംഘം. സസ്യശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തൽ.
ചേമഞ്ചേരി സ്വദേശി എം.കെ. അഖിൽ, ഒല്ലൂർ സ്വദേശി വിഷ്ണുമോഹൻ എന്നിവർ ചേർന്ന് ഹെൻകെലിയ ജനുസ്സിൽ പെട്ട സസ്യം മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ഹെൻകെലിയ ഖാസിയാന എന്ന് പേരു നൽകി.
സോണറില ജനുസ്സിലുള്ളതാണ് മറ്റൊരു സസ്യം. സൗത്ത് ഗോവ സാൽസെറ്റ് താലൂക്കിലെ ചന്ദ്രേശ്വർ മലയിൽ നിന്നു കണ്ടെത്തിയ ചെറിയ കിഴങ്ങുകളോടു കൂടിയ സസ്യത്തിന് സോണറില കൊങ്കനെൻസിസ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രൊഫ. സന്തോഷ് നമ്പി, ഗവേഷക തൃശ്ശൂർ ചേലക്കര സ്വദേശിനി എസ്. രശ്മി, ഗോവ യൂണിവേഴ്‌സിറ്റി ബോട്ടണി ഗവേഷക പി.എഫ്. അക്ഷത്ര, എന്നിവരാണ് ഈ സസ്യം തിരിച്ചറിഞ്ഞത്.
ഇടുക്കി ജില്ലയിലെ സപുഷ്പിസസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഭാഗമായി ഡോ. സന്തോഷ് നമ്പി, ഗവേഷകരായ വിഷ്ണു മോഹൻ ഡാനി ഫ്രാൻസിസ്, ദിവ്യ കെ.വേണുഗോപാൽ എന്നിവർ ഉൾപ്പെടുന്ന സംഘം മൂന്നു പുതിയ സസ്യങ്ങളെ കണ്ടെത്തി. കാശിത്തുമ്പ കുടുംബത്തിൽ പെട്ട ഇമ്പേഷ്യൻസ് രക്തകേസര, ബർമാനിയേസിയെ കുടുംബത്തിൽപ്പെട്ട ബർമാനിയ മൂന്നാറെൻസിസ്, ഒറോബാങ്കെസിയെ കുടുംബത്തിൽ പെട്ട പാരസൊപൂബിയ രാഘവേന്ദ്രെ എന്നീ സസ്യങ്ങളെ യഥാക്രമം ആനമുടി, മൂന്നാർ, മതികെട്ടാൻ ചോല എന്നിവിടങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്.
പീരുമേട്ടിൽ നിന്നു 1909 ൽ എ. മീബോൾഡ് ശേഖരിച്ച ബർമാനിയ ഇൻഡിക്ക എന്ന സസ്യത്തെ 110 വർഷങ്ങൾക്കുശേഷം മീനുളിയാൻപാറയിൽ നിന്നു കണ്ടെത്തിയതും ശ്രദ്ധേയ നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |