പരിഹാരമായത് 11 വർഷം
നീണ്ട തർക്കത്തിന്
കോഴിക്കോട്: കിൻഫ്ര നോളജ് പാർക്ക് സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്‌ടപരിഹാരം സംബന്ധിച്ച് മന്ത്രിതല യോഗത്തിൽ അന്തിമ ധാരണയായി. മീഡിയേഷൻ സെറ്റിൽമെന്റിൽ തീരുമാനിച്ചതു പ്രകാരം 5 ശതമാനം കുറവ് വരുത്തിയ നഷ്‌ടപരിഹാരവും 2020 ജനുവരി 30 വരെയുള്ള പലിശയും സ്ഥലമുടമകൾക്ക് ലഭിക്കും. 11 വർഷം നീണ്ട നിയമ വ്യവഹാരങ്ങൾക്കും തർക്കങ്ങൾക്കുമാണ് മന്ത്രിമാരായ പി. രാജീവിന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമായത്. ചർച്ചയിലെ ധാരണ പ്രകാരം 96 ഭൂവുടമകളും പ്രമേയം പാസാക്കി രേഖകൾ കൈമാറുകയും ഡിസംബറിൽ നടക്കുന്ന അദാലത്തിൽ ധാരണയിൽ ഒപ്പുവയ്‌ക്കുകയും ചെയ്യും. കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, നോളജ് പാർക്ക് ലാൻഡ് ലൂസേഴ്സ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കിൻഫ്ര നോളഡ്‌ജ് പാർക്ക് സ്ഥാപിക്കുന്നതിന് 2007ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായത്. ഇതിൽ 77 ഏക്കർ സ്ഥലം 2010ൽ ഏറ്റെടുത്തെങ്കിലും 96 സ്ഥലമുടമകളുടെ നഷ്‌ടപരിഹാരം സംബന്ധിച്ച് തർക്കമുയരുകയും കേസ് കോടതിയിലെത്തുകയും ചെയ്‌തു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇത്രയും കേസുകൾ മീഡിയേഷനിലൂടെ പരിഹരിക്കാനായി വിട്ടു. കോഴിക്കോട് ജില്ലാ മീഡിയേഷൻ സെന്റർ, 5 ശതമാനം സ്ഥലവിലയും 5 മാസത്തെ പലിശയും കുറവ് ചെയ്‌ത് കേസുകൾ തീർപ്പാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |