ബാലുശ്ശേരി: ബാലുശ്ശേരി ഭക്ഷ്യ സംസ്കരണ കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിന് കൈമാറാൻ തീരുമാനമായി. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ വിളിച്ച യോഗത്തിലാണ് തീരുമാനം. ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. അഡ്വ. കെ.എം.സച്ചിൻദേവ് എം.എൽ.എ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, വൈസ് പ്രസിഡന്റ് ടി.എം.ശശി, അഡീഷണൽ ഡവലപ്പ്മെന്റ് കമ്മീഷണർ സന്തോഷ്. പി.എസ്, ഭക്ഷ്യ സംസ്കരണ കേന്ദ്രം ഡയറക്ടർ ടോമി.കെ.ജെ, ബ്ലോക്ക് സെക്രട്ടറി ജോബി സാലസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. 1987 ലാണ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ കേന്ദ്രം ആരംഭിച്ചത്. യുവതീ യുവാക്കൾക്ക് ഏറെ തൊഴിൽ സാദ്ധ്യത ഉണ്ടായിരുന്ന സ്ഥാപനം തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് നാഥനില്ലാ കളരിയായി.
ബേക്കറി പലഹാര നിർമ്മാണ യൂണിറ്റുകൾ, അച്ചാർ നിർമ്മാണം, പഴവർഗങ്ങൾ കൊണ്ട് ജാം, സ്ക്വാഷ് തുടങ്ങി വിവിധയിനം ഉല്പന്നങ്ങൾ, നെല്ല് കുത്ത് യന്ത്രം , പൊടി മില്ലുകളും എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ആദിവാസികൾ ഉൾപ്പെടെ നിരവധി പേർ പരിശീലനത്തിന് എത്തിയിരുന്നു. ഇപ്പോൾ ഓഫീസ് ഉൾപ്പെടെ പല കെട്ടിടങ്ങളും ക്ഷയിച്ചിരിക്കുകയാണ്. യന്ത്രസാമഗ്രികൾ പലതും തുരുമ്പെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |