കോഴിക്കോട്: ആന്ധ്രപ്രദേശിൽ നിന്നു ട്രെയിനിൽ മീൻ പാഴ്സലിനിടയിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതി പിടിയിലായി. തലശ്ശേരി പുതിയപുരയിൽ അബ്ദുള്ളയെയാണ് (53) എക്സെെസ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലായ് 28 നായിരുന്നു കേസിനാസ്‌പദമായ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സെെസ് ഇന്റലിജൻസ് ബ്യൂറോയും റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സും ചേർന്ന് ചെന്നൈ - മംഗലാപുരം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് കാക്കിനഡയിൽ നിന്നു തലശ്ശേരിയിലേക്ക് അയച്ച മീൻ പാഴ്സലിൽ 17 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പാഴ്സൽ ഉടമ തലശ്ശേരി അരക്കിലകത്ത് വീട്ടിൽ ഖലീലിനെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണം എക്സെെസ് ക്രൈംബ്രാഞ്ചിന് കൈമാറി.
കാക്കിനഡയിൽ താമസിച്ച് മീൻ കയറ്റി അയക്കുന്ന അബ്ദുള്ള കഞ്ചാവ് പൊതിയും പാഴ്സലിനകത്താക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കാക്കിനഡയിൽ നിന്ന് പ്രതി നാട്ടിലെത്തിയെന്നു വിവരം കിട്ടിയതോടെ എക്സെെസ് ക്രെെംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ ബെെജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രിവന്റിവ് ഓഫീസർമാരായ സുഗന്ധകമാൽ, സജീവ്, സിവിൽ എക്സെെസ് ഓഫീസർ ജിബിൻ, ഡ്രെെവർ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |