മുക്കം: കർഷക കടാശ്വാസ കമ്മിഷനിൽ നിന്ന് ആശ്വാസം ലഭിക്കുന്നതാർക്ക്. കടം വാങ്ങിയ കർഷകർക്കോ കടം നൽകിയ ധനകാര്യ സ്ഥാപനങ്ങൾക്കോ? കടാശ്വാസം ലഭിക്കാൻ കേരള കർഷക കടാശ്വാസ കമ്മിഷൻ മുമ്പാകെ അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്ന കർഷകന്റെതാണ് സംശയം.
രണ്ടു വർഷം മുമ്പ്, 2019 നവംബർ 27 നാണ് പൊതുപ്രവർത്തകനും കർഷകനുമായ കാരമൂല കളരിക്കണ്ടിയിലെ കുന്നുമ്മൽ ഷാജികുമാർ കടാശ്വാസ കമ്മിഷൻ മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. 2009 മുതൽ കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ നിന്ന് കാർഷിക വായ്പയെടുത്ത് കൃഷി നടത്തി കൊണ്ടിരിക്കുന്ന ഷാജികുമാറിന് കാലാവസ്ഥ വ്യതിയാനം മൂലം നഷ്ടം നേരിട്ടതിനാലാണ് യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പോയത്. ഈ പ്രത്യേക സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ ആശ്വാസം തേടി കമ്മിഷനിൽ ഹർജി നൽകിയത്. എന്നാൽ രണ്ടു വർഷം കഴിഞ്ഞപ്പോൾ ഷാജി കുമാറിന് ലഭിച്ചത് വിചാരണയ്ക്ക് ഹാജരാവാനുള്ള നോട്ടീസാണ്. നോട്ടീസ് ലഭിച്ചതാവട്ടെ കമ്മിഷന്റെ സിറ്റിംഗ് കഴിഞ്ഞ് ആറു ദിവസത്തിനു ശേഷവും. ഈ മാസം 9 ന് ലഭിച്ച നോട്ടീസിൽ പറയുന്നത് 3 ന് കോഴിക്കോട് റസ്റ്റ്ഹൗസിൽ നടക്കുന്ന കമ്മിഷന്റെ സിറ്റിംഗിൽ വിചാരണയ്ക്ക് ഹാജരാവാനാണ്.
നോട്ടീസ് വരുന്ന വഴിയിൽ എവിടെയെങ്കിലും തങ്ങിയോ എന്നറിയാൻ ഷാജികുമാർ തപ്പാൽ വകുപ്പധികൃതരെ സമീപിച്ചു. നോട്ടീസ് നൽകിയ കുമാരനെല്ലൂർ ബ്രാഞ്ച്പോസ്റ്റ് ഓഫീസിലും അവിടേയ്ക്ക് തപ്പാൽ വന്ന മുക്കം സബ് പോസ്റ്റ് ഓഫീസിലും ഈ നോട്ടീസ് എത്തിയത് 9 ന് തന്നെയാണ്. എന്നാൽ ഈ നോട്ടീസ് ഇത്ര വൈകിയതെന്ത്? എന്നാണ് അയച്ചത് എന്നാണ് അറിയാത്തതും. തപ്പാൽ വകുപ്പുകാരും കൈമലർത്തുകയാണ്. കർഷകനെ കബളിപ്പിക്കുന്നത് തപാൽ വകുപ്പാണോ കമ്മിഷനാണോ എന്നും തനിക്കുണ്ടായ ദുരനുഭവം മറ്റു കർഷകർക്കും ഉണ്ടായോ എന്നും തുടങ്ങി നിരവധി ചോദ്യങ്ങൾ കർഷകൻ ഉന്നയിക്കുന്നു. തന്റെതല്ലാത്ത കാരണത്താൽ മുടങ്ങിയ വിചാരണ വീണ്ടും നടത്തണമെന്ന ആവശ്യമുന്നയിച്ച് കമ്മിഷന് വീണ്ടുംഅപേക്ഷ നൽകി കാത്തിരിക്കുകയാണ് ഷാജി കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |