കോഴിക്കോട്: സിറ്റി ട്രാഫിക് പൊലീസിന്റെ പേരിൽ റെയിൽവേ മതിൽ കൈയേറി സ്ഥാപിച്ച 'നോ പാർക്കിംഗ്, പാർക്കിംഗ് എഹെഡ് " ബോർഡുകൾ എടുത്തുമാറ്റി. സ്വകാര്യ പേ പാർക്കിംഗ് ഏരിയ ചൂണ്ടിക്കാണിച്ച് ടൗൺ ഹാൾ റോഡിൽ രണ്ടാംഗേറ്റ് മുതൽ ക്രൗൺ തീയേറ്ററിനിപ്പുറം വരെ പരമ്പരയെന്നോണം ഉയർത്തിയ 13 ബോർഡുകളും കഴിഞ്ഞ ദിവസം രാത്രി തിരക്കൊഴിഞ്ഞ നേരത്ത് നീക്കുകയായിരുന്നു.
നിയമവിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചത് സംബന്ധിച്ച് കേരളകൗമുദിയിൽ വാർത്ത വന്നതിനു പിറകെ റെയിൽവേ സംരക്ഷണ സേന ഫോട്ടോ സഹിതമുള്ള പരിശോധനാ റിപ്പോർട്ട് പാലക്കാട് ഡിവിഷനൽ ഓഫീസിലേക്ക് അയച്ചിരുന്നു. റെയിൽവേ ഭൂമിയുടെ സംരക്ഷണഭിത്തിയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കുന്നതിന് പെട്ടെന്ന് നടപടി സ്വീകരിക്കാനായിരുന്നു അവിടെനിന്നുള്ള നിർദ്ദേശം.
റെയിൽവേ ഭൂമിയിൽ ബോർഡുകൾ സ്ഥാപിക്കുമ്പോൾ പാലിച്ചിരിക്കേണ്ട നിയമവ്യവസ്ഥകൾ റെയിൽവേ സംരക്ഷണസേന വൈകാതെ സിറ്റി ട്രാഫിക് പൊലീസിനെ അറിയിച്ചു. തുടർന്ന് ബോർഡുകൾ സ്ഥാപിച്ചവരോട് ഉടൻ ഇവ എടുത്തുമാറ്റാൻ ട്രാഫിക് പൊലീസ് നിർദ്ദേശിക്കുകയാണുണ്ടായത്.
റെയിൽവേ ഭൂമിയിൽ സ്ഥാപിച്ച ബോർഡുകൾ കാരണം ആർക്കെങ്കിലും അപകടം ഉണ്ടായാൽ നഷ്ടപരിഹാരം നൽകാൻ വരെ റെയിൽവേയ്ക്ക് നിയമപരമായി ബാദ്ധ്യതയുണ്ട്. അതുകൊണ്ടുതന്നെ ബോർഡുകൾ സ്ഥാപിക്കാൻ നിശ്ചിതവ്യവസ്ഥകളുമുണ്ട്.
ആദ്യം റെയിൽവേയുടെ അനുമതി വാങ്ങിച്ചിരിക്കണം. ബോർഡ് കാരണം പൊതുജനങ്ങൾക്കോ റെയിൽവേ യാത്രക്കാർക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ അനുമതി നൽകാറുള്ളു. അങ്ങനെ സ്ഥാപിക്കുന്ന ബോർഡിൽ ആരാണ് ഇതു വെയ്ക്കുന്നതെന്നും അനുമതിയുടെ കാലപരിധി ഏതുവരെയെന്നും തീയതി വെച്ച് രേഖപ്പെടുത്തണമെന്നുണ്ട്. ബോർഡ് കാരണം ആർക്കെങ്കിലും വല്ല അപകടവുമുണ്ടായാൽ അത് സ്ഥാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി കൈമാറേണ്ടതുമുണ്ട്.
ടൗൺ ഹാൾ റോഡിലെ റെയിൽവേ മതിലിൽ ബോർഡുകൾ നിരത്താൻ അനുമതി പോലും തേടിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |