വടകര: മടപ്പള്ളികോളജ് പി.ജി ബ്ലോക്ക് കെട്ടിട നിർമ്മാണത്തിനും, യൂണിവേഴ്സിറ്റി സെന്റർ ഭൂമി രജിസ്ട്രേഷനും ഫണ്ട് ഭരണാനുമതിയായി. തെരഞ്ഞെടുപ്പ് കാലത്ത് കെ.കെ രമ എം.എൽ.എയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മണ്ഡലത്തിലെ ഏക സർക്കാർ കോളേജായ മടപ്പള്ളിയുടെ വികസനമെന്നത്. എം.എൽ.എ ആയ തുടക്കകാലത്തു തന്നെ ഇതിനായി കോളേജ് അധികൃതർ, ജനപ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരുടെ യോഗം എം.എൽ.എ വിളിച്ചിരുന്നു.
എന്നാൽ പ്രധാന പ്രതിസന്ധികളിൽ ഒന്നായിരുന്നു കോളജിലെ പി.ജി ബ്ലോക്ക് കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരണം എന്നത്. നേരത്തെ അനുവദിക്കപ്പെട്ട തുകകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും ഇലക്ട്രിക് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനായി കൂടുതൽ തുക ആവശ്യമാണെന്നും പ്രവർത്തി നടത്തിക്കൊണ്ടിരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ യോഗത്തിൽ അറിയിക്കുകയായിരുന്നു.
ഇതേത്തുടർന്ന് തുടർപ്രവർത്തിക്കുള്ള തുകയുടെ എസ്റ്റിമേറ്റ് എടുത്ത് വകുപ്പുതല ഇടപെടൽ നടത്താൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. തുടർന്ന് നടന്ന ഡി.ഡി.സി യോഗത്തിൽ പി.ജി ബ്ലോക്ക് പ്രശ്‌നം പ്രത്യേക വിഷയമായി ഉന്നയിക്കുകയും ബന്ധപ്പെട്ട മന്ത്രിമാർക്ക് എം.എൽ.എ കത്തുനൽകുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ പി.ജി ബ്ലോക്കിന്റെ തുടർപ്രവർത്തികൾക്കും വാച്ച്മാൻ റൂം നിർമ്മിക്കുന്നതിനുമായി 28.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
പി.ജി ബ്ലോക്കിന്റെ ബാക്കി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 23.10 ലക്ഷവും വാച്ച്മാൻ റൂം നിർമ്മിക്കാൻ 5.40 ലക്ഷം രൂപയുമാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം വടകര പുതുപ്പണത്ത് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിന് സ്വന്തമായ ഭൂമി എന്ന സ്വപ്നവും യാഥാർത്ഥ്യമാവുകയാണ്. വടകര നഗരസഭ വർഷങ്ങൾക്കു മുൻപ് അനുവദിച്ച 83 സെന്റ് ഭൂമിയുടെ ഔദ്യോഗിക രജിസ്ട്രേഷൻ കാലമിത്രായായിട്ടും പൂർത്തീകരിക്കപ്പെട്ടിരുന്നില്ല. ഇതിന്റെ ഭാഗമായി ഇവിടെയുള്ള ബി.എഡ് കോഴ്സുകളുടെ അംഗീകാരം പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലുമാക്കിയിരുന്നു. കഴിഞ്ഞദിവസത്തെ ഉത്തരവ് പ്രകാരം രജിസ്ട്രേഷനായി 5.14 ലക്ഷം രൂപ അനുവദിച്ചതായി അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. വടകരയിലെ വിദ്യാർത്ഥികളുടെ ഏറെകാലത്തെ സ്വപ്നമായിരുന്നു യൂണിവേഴ്സിറ്റി സെന്ററിന് സ്വന്തം കെട്ടിടമെന്നത്. ഇനി വൈകാതെ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാമെന്നും എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |