കൽപ്പറ്റ: അതിക്രമപരമ്പര തീർത്ത കടുവയെ പിടികൂടാനുള്ള തീവ്രയജ്ഞം ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒടുവിൽ ചുരമിറങ്ങി; കടുവയെ ഒന്നു കണ്ടുകിട്ടാതെ.
ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകരെ കാണാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് സന്മനസുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. നാല് ദിവസം മുമ്പ് ഇവിടെയെത്തിയ ഇദ്ദേഹം രണ്ട് ദിവസത്തോളം മാനന്തവാടിയിലുണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് വാഹനത്തിൽ കുറുക്കൻമൂലയിലെത്തിയെങ്കിലും വാഹനത്തിൽ നിന്നു ഇറങ്ങാൻ പോലും തയ്യാറാവാതെ മടങ്ങുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
കടുവ 18 വളർത്തുമൃഗങ്ങളെ ഇതിനിടെ കൊന്നുതള്ളിയിരുന്നു. നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇതുവരെ നടപടിയുണ്ടാവാത്തതിൽ വനം വകുപ്പിനെതിരെ ജനരോഷം പടരുന്നത് തിരിച്ചറിഞ്ഞാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വാഹനത്തിൽ നിന്നു ഇറങ്ങാൻ പോലും മടിച്ചതെന്നാണ് സംസാരം. പരിസരങ്ങളിലെ കർഷകരെ ഒന്നു ആശ്വസിപ്പിക്കാൻ പോലും അദ്ദേഹത്തിനു തോന്നിയില്ലല്ലോ എന്ന ചോദ്യം പരക്കെ ഉയരുന്നുമുണ്ട്.
കടുവവേട്ട ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട ദൗത്യം പൂർത്തിയാക്കുംമുമ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചുരമിറങ്ങിയതിന് വനം മന്ത്രി മറുപടി പറയേണ്ടതുണ്ടെന്ന് ഇന്നലെ റിലേ സത്യാഗ്രഹം നടത്തിയ കോൺഗ്രസ് നേതാവും നഗരസഭ കൗൺസിലറുമായ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. അദ്ദേഹം വിനോദസഞ്ചാരിയെ പോലെ വന്ന് ചുരമിറങ്ങിയതല്ലാതെ കടുവയെ പിടി കൂടാനുള്ള നീക്കം ഇപ്പോഴും കാണാമറയത്താണെന്നും ജേക്കബ് കുറ്റപ്പെടുത്തി.
കത്തിവീശിയ ആവേശം കടുവയോട് കാണിച്ചൂടേ ...
കാട്ടിക്കുളം (വയനാട്): കാടിറങ്ങി നാട് വിറപ്പിച്ച കടുവയെ വീഴ്ത്താൻ സന്നാഹങ്ങൾക്കു ഒരു കുറവുമില്ല. പക്ഷേ, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ കടുവയെ ഒന്ന് നേർക്കുനേർ കാണാൻ പോലും കിട്ടിയിട്ടില്ല വനപാലകസംഘങ്ങൾക്ക്. ഇടയ്ക്ക് വല്ലപ്പോഴും കാമറയിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യം കണ്ട് കടുവയുടെ സാന്നിദ്ധ്യം ഇപ്പോഴും നാട്ടിലുണ്ടെന്നു ഉറപ്പിക്കാനേ കഴിയുന്നുള്ളൂ.
മയക്കുവെടി വെക്കുന്നതിൽ അതിവിദഗ്ദ്ധരടങ്ങിയ സംഘമാണ് രംഗത്തുളളത്.
വനപാലകരെ സഹായിക്കാൻ പൊലീസ് - റവന്യൂ വകുപ്പുകാരും ഒപ്പം തന്നെയുണ്ട്. എന്നാൽ, കടുവയെ ഇനിയും കണ്ടുകിട്ടിയില്ലെന്നു മാത്രം.
ആഴ്ചകളായി ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന കുറുക്കൻമൂലക്കാർ ഇപ്പോൾ ചോദിക്കുന്നത് ഇങ്ങനെയാണ്: .'ജനപ്രതിനിധിയ്ക്ക് നേരെ കത്തി വീശാൻ തോന്നിയ ആവേശം എന്തേ കടുവയോട് കാണിക്കുന്നില്ല ?. കടുവയെ കണ്ടെത്താനാവാതെ നട്ടം തിരിയുന്ന വനം വകുപ്പുകാർക്കു നേരെ ജനങ്ങളിൽ നിന്ന് പലപ്പോഴും ഉയരുന്നത് പരിഹാസ പ്രയോഗങ്ങളാണ്.കഴുത്തിന് സാരമായ മുറിവേറ്റ കടുവ ഏറെ അകലെയല്ലെന്ന നിഗമനത്തിലാണ് വനപാലകർ. മുറിവിൽ നിന്ന് രക്തം വാർന്നൊഴുകുന്നുണ്ടെന്നും ചലം കാട്ടിൽ പലയിടത്തായി വീണതിന്റെ ദുർഗന്ധം അനുഭവിക്കാൻ കഴിഞ്ഞെന്നും അവർ പറയുന്നു.
കഴിഞ്ഞ നാലു ദിവസമായി കാട് വിട്ട് അധികം പുറത്തിറങ്ങാത്ത കടുവ ചുരുങ്ങിയ ചുറ്റളവിനുള്ളിൽ ചുറ്റിക്കറങ്ങുകയാണ്. ഇൗ ദിവസങ്ങളിൽ ഇര തേടി നാട്ടിലിറങ്ങിയിട്ടുമില്ല. ഈ സാഹചര്യങ്ങൾ വെച്ച് ഏറെ വൈകാതെ മയക്കു വെടിവച്ച് വീഴ്ത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘത്തിലെ വിദഗ്ദ്ധർ.
കാല്പാടുകൾ വീണ്ടും
കാട്ടിക്കുളം: കടുവ കാട്ടിലേക്ക് വലിഞ്ഞെന്ന് വനം വകുപ്പുകാർ കരുതുമ്പോഴും കാല്പാടുകൾ പിന്നെയും പ്രത്യക്ഷപ്പെടുന്നു. ജനങ്ങളാകട്ടെ തീരാത്ത ഭീതിയിലും. കഴിഞ്ഞ ദിവസം വൈകിട്ട് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പടമല ചെങ്ങോത്ത് നിന്നും രണ്ടു കിലോമീറ്റർ മാറി കാടൻകൊല്ലി ഡിവിഷനിലെ മുട്ടങ്കരയിലാണ് വയലിലെ മണലിൽ പതിഞ്ഞ നിലയിൽ കടുവയുടെ കാല്പാടുകൾ കണ്ടെത്തിയത്. മുട്ടൻകര മുണ്ടാപറമ്പിൽ ബാബുവിന്റെ സ്ഥലത്താണിത്.
തെരച്ചിൽസംഘം കാല്പാടുകൾ ആക്രമണകാരിയായ കടുവയുടെതാണെന്ന് പിറകെ സ്ഥിരീകരിച്ചു. പിന്നീട് കടുവ ചെങ്ങോത്ത് വനമേഖലയോടു ചേർന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തിലേക്ക് നീങ്ങിയതായി സൂചന ലഭിച്ചതോടെ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |