കോഴിക്കോട്: കാർഷിക വികസനം യാഥാർത്ഥ്യമാകണമെങ്കിൽ പദ്ധതികളുടെ തുടർച്ച അനിവാര്യമാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ജില്ലാ പഞ്ചായത്തിന്റെ കൃഷി ജീവനം കാർഷിക ശിൽപ്പശാല ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പച്ചക്കറി ഉത്പാദനത്തിൽ ഗ്രാമങ്ങൾ സ്വയംപര്യാപ്തമാകുന്ന തരത്തിൽ ആസൂത്രണം അനിവാര്യമാണ്. കാർഷിക ഉത്പ്പന്നങ്ങൾ സംഭരിക്കാനും സംസ്‌ക്കരിക്കാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനും വിപണനം ചെയ്യാനും സാധിക്കണം. ഗ്രാമപഞ്ചായത്തുകളിലെ കൃഷിക്കാരുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും കൂടിയാലോചിച്ച് പ്രദേശത്തിന് അനുയോജ്യമായ കാർഷികവിളകളും കൃഷിരീതികളും കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
പതിനാലാം പഞ്ചവത്സര പദ്ധതിയിൽ കാർഷിക മേഖലയിലെ മുൻഗണനകൾ തീരുമാനിക്കുന്നതിനും ജില്ലയിലെ കാർഷികമേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാര മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനും ജില്ലാപഞ്ചായത്ത് നടത്തുന്ന ചർച്ചാ പരമ്പരയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ വി.പി.ജമീല, കെ.വി.റീന, എൻ.എം.വിമല, പി.സുരേന്ദ്രൻ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ രാജീവ് പെരുമൺപുറ തുടങ്ങിയവർ സംസാരിച്ചു.
'കോഴിക്കോട് ജില്ലയിലെ തരിശുനില വികസനം' എന്ന വിഷയത്തിൽ സംസ്ഥാന യന്ത്രവത്ക്കരണ മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ.യു.ജയകുമാർ, 'ജില്ലയിലെ ജലസേചന ജലനിർഗമന പ്രശ്‌നങ്ങൾ' എന്ന വിഷയത്തിൽ സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ അസിസ്റ്റന്റ് ഡോ.യു.സുരേന്ദ്രൻ, 'കാർഷികവികസന പദ്ധതികൾ ജില്ലയിലെ പുരോഗതി ' എന്ന വിഷയത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ, 'പതിനാലാം പഞ്ചവത്സര പദ്ധതി ജില്ലയിലെ മുൻഗണനകൾ' എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ എന്നിവർ സെമിനാർ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |