കോഴിക്കോട് : ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ രണ്ടാംദിനത്തിൽ കയാക്കിംഗ് മത്സരങ്ങൾ മറീനയിൽ ആവേശം വിതറി.
നൂറുകണക്കിനാളുകളാണ് മത്സരം കാണാൻ ബേപ്പൂർ മറീനയിലെത്തിയത്. പുരുഷ വിഭാഗം സിറ്റ് ഓൺ ടോപ് കയാക്കിംഗോടെ മത്സരങ്ങൾക്ക് തുടക്കമായി. പുരുഷ, വനിതാ വിഭാഗം സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിലായി നാലു സെറ്റ് മത്സരങ്ങളാണ് നടന്നത്.
സിംഗിൾസ് വിഭാഗത്തിൽ മൂന്ന് ഹീറ്റ്‌സുകളിലായി 14 മത്സരാർത്ഥികളാണ് പുരുഷ വിഭാഗത്തിൽ മാറ്റുരച്ചത്. വനിതാ വിഭാഗത്തിൽ രണ്ട് ഹീറ്റ്‌സുകളിലായി 8 പേർ പങ്കെടുത്തു. ഓരോ ഹീറ്റ്‌സുകളിലും വിജയിച്ച ഒന്ന്, രണ്ട് സ്ഥാനക്കാർ ഫൈനൽ മത്സരത്തിൽ അണിനിരന്നു. പുരുഷ വിഭാഗം ഡബിൾസിൽ 5 ടീമുകളും വനിതാ വിഭാഗത്തിൽ മൂന്ന് ടീമുകളും മത്സരിച്ചു. ഒഴുക്കില്ലാത്ത നിരപ്പായ ജലത്തിൽ 200 മീറ്ററിലാണ് മത്സരം നടന്നത്. സിംഗിൾസ് വനിതാ വിഭാഗം മത്സരത്തിൽ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും സ്വാതി രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ നിതിൻ ഒന്നാം സ്ഥാനവും ഷിബിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡബിൾസ് വനിതാ വിഭാഗത്തിൽ വിഷ്ണു പ്രിയ, ശ്രേയ കാർത്തിക സഖ്യം ഒന്നാം സ്ഥാനവും നന്ദന, സോഹലിയാത് സഖ്യം രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ നിതിൻ, മിഷൽ സഖ്യം ഒന്നാംസ്ഥാനവും സൈഫുദ്ധീൻ, നദാൻ സഖ്യത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.
പുരുഷ വിഭാഗം വൈറ്റ് വാട്ടർ കയാക്കിംഗിൽ നാല് മത്സരാർത്ഥികളാണ് പങ്കെടുത്തത്. 200 മീറ്റർ ട്രാക്കിൽ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാംസ്ഥാനം ഒഡിഷയിൽ നിന്നുള്ള പൊക്കൽ രാമയ്യയും രണ്ടാംസ്ഥാനം കോടഞ്ചേരി സ്വദേശി നിഥിൻ, മൂന്നാം സ്ഥാനം ഉത്തരാഖണ്ഡിലെ ദീപക് എന്നിവർ കരസ്ഥമാക്കി. പുരുഷ വിഭാഗം സ്റ്റാൻഡ് അപ് പെഡലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം ചെന്നൈ സ്വദേശി പവിനേഷ്, രണ്ടാംസ്ഥാനം ഒഡിഷയിൽ നിന്നുള്ള ടുകു, മൂന്നാം സ്ഥാനം ചെന്നൈയിൽ നിന്നുള്ള ധനുഷ്‌കുമാർ എന്നിവർ നേടി.
ചൂണ്ടയിടൽ മത്സരം
ബേപ്പൂർ മറീനയിലെ ചൂണ്ടയിടൽ മത്സരം കാണികളെ ആവേശഭരിതരാക്കി. ലഭ്യമാവുന്ന മത്സ്യത്തിന്റെ തൂക്കം അനുസരിച്ച് വിജയിയെ കണ്ടെത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. തദ്ദേശവാസികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ തരത്തിലുള്ള ചൂണ്ടകൾ ഉപയോഗിച്ച് മത്സരാർത്ഥികൾ പങ്കെടുത്തു. സിയാദ് ഒന്നാം സ്ഥാനവും അബ്ദുൾ ലത്തീഫ് രണ്ടാം സ്ഥാനവും സൽമാൻ മൂന്നാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |