കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിലെ 'മാർക്ക് ' ചെരിപ്പ് നിർമ്മാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാവാതെ വിദഗ്ദ്ധർ. സംഭവം നടന്നയുടൻ വിവിധ വിഭാഗങ്ങൾ വെവ്വേറെ അന്വേഷണം ആരംഭിച്ചെങ്കിലും ഒരു ദിവസം കഴിഞ്ഞിട്ടും ദുരൂഹത തുടരുകയാണ്. അതെസമയം കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് മേധാവിക്ക് അഗ്നിശമന സേനാ വിഭാഗം കത്ത് നൽകിയിട്ടുണ്ട്.
വിവരം ലഭിച്ച് 15 മിനിട്ടിനകം സംഭവ സ്ഥലത്ത് എത്തിയിരുന്നെങ്കിലും അപ്പോഴേക്കും തീ വ്യാപിച്ചിരുന്നുവെന്നാണ് അഗ്നിശമന സേനയുടെ വിശദീകരണം. രണ്ട് തവണ അപകട സ്ഥലം സന്ദർശിച്ചിട്ടും വൈദ്യുതി വിതരണത്തിൽ അപാകതയുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന മറുപടിയാണ് കോഴിക്കോട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥർ നൽകുന്നത് . പരിശോധനാ സമയത്ത് മെഷിനറികൾക്ക് നല്ല ചൂട് ഉണ്ടായിരുന്നു. അതിനാൽ ഒരു തവണ കൂടി പരിശോധന നടത്തുമെന്ന് അവർ വ്യക്തമാക്കി. പൊലീസിന്റെ ഫോറൻസിക് സംഘം പരിശോധന നടത്തിയെങ്കിലും അവർക്കും കാരണം വ്യക്തമായിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെയാണ് ചെരിപ്പ് കമ്പനിക്ക് തീപിടിച്ചത്. ആറ് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സ്ഥാപന ഡയറക്ടർ പറയുന്നത്. എന്നാൽ ഫയർഫോഴ്സ് ഇതുവരെ നഷ്ടം കണക്കാക്കിയിട്ടില്ല. അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടാവുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |