കോഴിക്കോട്: വിപണിയിൽ പഴം വില കുതിച്ചുയരുന്നു. ഒരു മാസം മുമ്പ് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന പല പഴങ്ങൾക്കും തീ വിലയാണ്. പഴങ്ങളുടെ സീസണായിട്ടും വില കൂടിയതോടെ ആവശ്യക്കാരും കുറഞ്ഞു.
കൊവിഡ് തീവ്രമായ സമയത്ത് പഴങ്ങൾക്ക് ആവശ്യക്കാർ കൂടുതലായിരുന്നു. ഉപജീവനത്തിനായി പാതയോരങ്ങളിൽ കുറഞ്ഞ വിലയ്ക്ക് പഴം വിൽക്കുന്ന കച്ചവടക്കാരും സജീവമായിരുന്നു. എന്നാൽ വില ഉയർന്ന് ആവശ്യക്കാർ കുറഞ്ഞതോടെ ഇവരെല്ലാം പ്രതിസന്ധിയിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് പഴങ്ങൾക്ക് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
രാജസ്ഥാൻ,നാഗ്പൂർ, തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പഴങ്ങൾ കൂടുതലും കേരളത്തിലെത്തുന്നത്. 100 രൂപയ്ക്ക് 2 കിലോ ഓറഞ്ച് കിട്ടിയ സ്ഥാനത്ത് ഇപ്പോൾ കിലോയ്ക്ക് 70- 80 രൂപ നൽകണം. സപ്പോട്ട 60, തണ്ണിമത്തൻ 50, മുന്തിരി 70- 80,തായ്ലാന്റ് പേരക്ക 100-120, മുന്തിരി 80 രൂപ എന്നിങ്ങനെയാണ് കിലോ വില. ഇറക്കുമതി ചെയ്യുന്ന ആപ്പിളുകൾക്ക് 240 മുതൽ 280 രൂപ വരെ നൽകണം. സീസണല്ലെങ്കിലും തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ മാങ്ങയും വിപണിയിലെത്തുന്നുണ്ട്. എന്നാൽ മധുരം കുറവായതിനാൽ ആവശ്യക്കാർ കുറവാണ്.
നാടൻ നേന്ത്രപ്പഴം വിപണിയിലെത്തുന്നത് കുറഞ്ഞു. മൈസൂർ നേന്ത്രപ്പഴമാണ് കൂടുതലും. കേരളത്തിൽ നിന്ന് വയനാടൻ നേന്ത്രപ്പഴം മാത്രമാണ് വിപണിയിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |