കൗൺസിലിനു പുറത്തും അങ്കം മൂക്കുന്നു
കോഴിക്കോട്: കോർപ്പറേഷൻ ഭരണത്തെ ചൊല്ലി യു.ഡി.എഫ് രൂക്ഷവിമർശനങ്ങളുയർത്തുമ്പോൾ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി എൽ.ഡി.എഫും രംഗത്ത്. ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തിൽ നിന്നു വിട്ടുനിന്ന യു.ഡി.എഫ് അംഗങ്ങൾ 'വികസനമുരടിപ്പിനെതിരെ" 22 ന് പ്രതിഷേധസംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം, ബി.ജെ.പി കൗൺസിലർമാർ വാർഷികാഘോഷത്തിൽ പങ്കെടുത്തിരുന്നു.
കോർപ്പറേഷൻ കൗൺസിലിലെന്ന പോലെ പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാനാണ് യു.ഡി.എഫിന്റെ നീക്കം. എന്നാൽ, കൊവിഡ് പ്രതിരോധത്തിലെ മികവ് ഉൾപ്പെടെ യു.ഡി.എഫിന് ചുട്ട മറുപടി കൊടുക്കുകയാണ് ഇടതുപക്ഷ നേതാക്കൾ. നഗര ഭരണത്തിനെതിരെ യു.ഡി.എഫ് കുപ്രചാരണം നടത്തുകയാണെന്നും അവർ ആരോപിക്കുന്നു.
ആരോപണങ്ങൾ ഇങ്ങനെ
ഭരണസമിതിയുടേത് കടലാസ് പദ്ധതികളും പൊള്ളയായ വാഗ്ദാനങ്ങളും മാത്രം. അഭിമാന പദ്ധതിയായി വിശേഷിപ്പിക്കുന്ന ശുചിത്വ പ്രോട്ടോക്കോൾ ഉൾപ്പെടെ പഴയ പദ്ധതിയാണ്. പുതുതായി ഒന്നുമില്ല. ഞെളിയൻ പറമ്പിൽ പ്രഖ്യാപിച്ച പദ്ധതി ഒരു വർഷമായിട്ടും നടപ്പാക്കാൻ ശ്രമമില്ല. ബഡ്‌ജറ്റ് പ്രകാരമുള്ള മരാമത്ത് പ്രവൃത്തികൾ നടക്കുന്നില്ല. പ്ലാൻ ഫണ്ടായി ഒരു രൂപ പോലും കിട്ടിയില്ല. സർക്കാർ കോർപ്പറേഷന് നൽകാനുള്ള 106 കോടി ഇനിയും കിട്ടാൻ ബാക്കി. വാർഡ് ഫണ്ട് 18 ലക്ഷം മാത്രമായി ചുരുങ്ങി. ലൈഫ് പദ്ധതിയിൽ 6000 അപേക്ഷകർ കെട്ടിക്കിടപ്പാണ്. അമൃത് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നില്ല. കല്ലായ് പുഴ കൈയേറ്റം അവസാനിപ്പിക്കാൻ ശ്രമമില്ല.
ഓഫീസ് നവീകരണം ഇപ്പോഴും പാതിവഴിയിൽ. ലിങ്ക് റോഡ്, കിഡ്‌സൺ കോർണർ, സ്റ്റേഡിയം എന്നിവിടങ്ങളിലെ പാർക്കിംഗ് പ്ലാസ പദ്ധതികൾ എങ്ങുമെത്തിയില്ല. ഇടുങ്ങിയ റോഡുകളുടെ ഓരത്തെ സ്‌മാർട്ട് പാർക്കിംഗ് പദ്ധതി തികച്ചും പരിഹാസ്യം.
അവകാശവാദങ്ങളുടെ നിര
പണമില്ല എന്ന പേരിൽ ഒരു പ്രവർത്തനവും നിറുത്തിവെക്കേണ്ട സാഹചര്യം കോർപ്പറേഷനിലുണ്ടായിട്ടില്ല. ശമ്പളം ഒരു ദിവസം പോലും വൈകിയിട്ടില്ല. തനത് ഫണ്ട് 30 കോടി ചെലവഴിച്ചു. റവന്യു പിരിവിൽ കോഴിക്കോട് കോർപ്പറേഷൻ ഒന്നാം സ്ഥാനത്താണ്.
നഗരം ആവേശത്തോടെ സ്വീകരിച്ച ശുചിത്വ പ്രോട്ടോകോൾ ഉൾപ്പെടെയുള്ള പദ്ധതികളെ വിമർശിക്കുന്നത് ഇടുങ്ങിയ രാഷ്ട്രീയ ചിന്ത കൊണ്ടു മാത്രം. കൊവിഡ് വ്യാപനം തടയാൻ കോർപ്പറേഷൻ മികച്ച രീതിയിൽ പ്രതിരോധമൊരുക്കി.
സർക്കാരിൽ നിന്നു കിട്ടാനുണ്ടെന്ന് പ്രചരിപ്പിക്കുന്ന 100 കോടിയിൽ 50 കോടി നഗരസഭാ വിഹിതമെന്ന നിലയിൽ സർക്കാരിലേക്ക് അടക്കേണ്ടതാണ്. യു.ഡി.എഫ് ഭരിക്കുന്ന കാലത്തും 50 കോടിയിൽപരം രൂപ കോഴിക്കോടിനു ലഭിക്കാൻ ബാക്കിയുണ്ടായിരുന്നു. ചില നിർമ്മാണ പ്രവൃത്തികൾക്ക് മാത്രമാണ് കാലതാമസം നേരിട്ടത്. ഇത് പരിഹരിക്കാൻ 24 കോടി രൂപ അധിക ഫണ്ടായി കോഴിക്കോടിന് അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഡ്രെയ്‌നേജുകളുടെ നിർമ്മാണം പൂർത്തിയാക്കി. ലൈഫ് പി.എം.എ.വൈ പദ്ധതിയിലുൾപ്പെട്ട, സ്ഥലമുളള 3189 ഗുണഭോക്താക്കളിൽ 3046 പേർക്കും ഒന്നാംഗഡു നൽകി. 1659 പേർ വീടുനിർമ്മാണം പൂർത്തീകരിച്ചു. കല്ലായി പുഴ നവീകരണവും മിഷൻ ബ്രഹ്മപുത്ര എന്ന പേരിൽ ഡ്രെയ്‌നേജ് വൃത്തിയാക്കലിന് സർവേയും തുടങ്ങി.
മാവൂർ റോഡിലെ വെളളക്കെട്ട് പരിഹരിക്കാൻ പി.ഡബ്‌ള്യു.ഡി യുമായി ചേർന്ന് അരയിടത്തുപാലത്ത് പുതിയ ഡ്രെയ്നേജ് നിർമ്മിക്കാനുള്ള നടപടി പൂർത്തിയായി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |