വെള്ളമുണ്ട: നെൽകൃഷിയിൽ നൂറു മേനി കൊയ്തെടുത്ത് ഹിന്ദി അദ്ധ്യാപക കൂട്ടായ്മ. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഹിന്ദി അദ്ധ്യാപകരായ 6 സുഹൃത്തുക്കളാണ് വെള്ളമുണ്ട മൊതക്കരയിൽ രണ്ടേക്കറോളം വരുന്ന വയലിൽ കൃഷി ഇറക്കിയത്. ഒന്നിച്ചു പഠിക്കുകയും ഒന്നിച്ചു ജോലിയിൽ പ്രവേശിക്കുകയും ചെയ്ത ഈ സുഹൃത്തുക്കൾ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, അത് വഴി മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുകയെന്നീ ലക്ഷ്യത്തോടെയാണ് ചുരം കയറി വയനാട്ടിൽ കൃഷിയിറക്കിയത്. ഇവർക്ക് പൂർണ പിന്തുണയായി സമീപവാസികളും കർഷകരായ നാട്ടുകാരും ചേർന്നു. പൂർണമായും ജൈവരീതിയിൽ ആയിരുന്നു നെൽകൃഷി. പരമ്പരാഗത നെൽവിത്താണ് കൃഷിയിറക്കിയത്. ഇന്നലെ നടന്ന കൊയ്ത്ത് ഉത്സവം അദ്ധ്യാപകരുടേയും, നാട്ടുകാരുടെയും കർഷകരുടേയും സാന്നിധ്യത്തിൽ മാനന്തവാടി എം.എൽ.എ ഒ.ആർ കേളു നിർവഹിച്ചു. ചടങ്ങിൽ കൃഷിയിൽ കൂടെയുണ്ടായിരുന്ന തൊഴിലാളികൾക്കും, എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയ സമീപവാസിയായ കർഷക കുടുംബത്തിനും അദ്ധ്യാപക കൂട്ടായ്മ പുതുവത്സര സമ്മാനവും നൽകി. വിളവെടുപ്പിൽ കിട്ടുന്ന നെല്ല് ആറ് അദ്ധ്യാപകരും പങ്കിട്ടെടുക്കും. വരും വർഷം കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കാൻ ആണ് ഇവരുടെ തീരുമാനം. അദ്ധ്യാപകരായ പി.കെ സുഗുണൻ, എൽ.എ ലക്ഷ്മണൻ, കെ.റിനീഷ്, കെ.കെ. രാജീവൻ, പി.പി. അനൂപ്, എം പത്മജൻ എന്നീ സുഹൃത്തുക്കളാണ് കൃഷിയിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |