അത്തോളി: നീണ്ട കാത്തിരിപ്പിനൊടുവിൽ അനുകൂല ഉത്തരവിറങ്ങിയപ്പോൾ ഏറെ ആശ്വസിച്ചതായിരുന്നു. പക്ഷേ, ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോഴും ഉത്തരവ് നിലംതൊടാതെ വായുവിൽ തന്നെ. സ്ഥിരപ്പെടുത്തലിന്റെ രക്ഷാവഴി ഇനിയെന്നു തെളിഞ്ഞുകിട്ടുമെന്നറിയാതെ ഉഴലുകയാണ് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും നിത്യനിക്ഷേപ പിരിവുകാരും വായ്പാ കളക്‌ഷൻ ഏജന്റുമാരും.
സഹകരണ നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവരാത്തതാണ് തടസ്സം. ഉത്തരവ് പ്രാബല്യത്തിലാവാത്തതിനാൽ ആയിരക്കണക്കിന് ജീവനക്കാരുടെ ദുരിതത്തിനു അറുതിയുമില്ല.
എം.വി.രാഘവൻ സഹകരണ മന്ത്രിയായിരിക്കെ 2005-ൽ സഹകരണ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചായിരുന്നു നിത്യനിക്ഷേപ പിരിവുകാരെയും വായ്പാ കളക്‌ഷൻ ഏജന്റുമാരെയും സ്ഥിരപ്പെടുത്താനുള്ള ഉത്തരവ്. നിക്ഷേപ പിരിവുകാർക്ക് പ്രതിമാസം ലഭിക്കുന്ന കമ്മിഷനിൽ നിന്ന് 500 രൂപ വേതനമായി കണക്കാക്കിയും കൺസ്യൂമർഫെഡ് ജീവനക്കാർക്ക് പ്രതിമാസം ലഭിക്കുന്ന തുക മൊത്തം വേതനമായി കണക്കാക്കിയും സ്ഥിരപ്പെടുത്താനായിരുന്നു ഉത്തരവ്. കൺസ്യൂമർഫെഡിലുള്ളവർക്ക് പിന്നീട് പ്രത്യേക ശമ്പള സ്കെയിൽ നിർണയിച്ച് സെയിൽസ്‌മാൻ ഗ്രേഡ് 2, ഗ്രേഡ് 1 തസ്തികളിലേക്ക് പ്രൊമോഷൻ അനുവദിച്ചിരുന്നു. എന്നാൽ, നിക്ഷേപ - വായ്പാ പിരിവുകാരുടെ കാര്യത്തിൽ മാത്രം ഇതൊന്നുമുണ്ടായില്ല.
പിന്നീട് 2015-ൽ മറ്റൊരു ഉത്തരവ് കൂടിയിറങ്ങി. 10 വർഷത്തിലേറെ സർവിസുള്ള, പ്രതിമാസം ഒരു ലക്ഷമോ അതിലധികമോ നിക്ഷേപം സമാഹരിക്കുന്ന പിരിവുകാർക്ക് സ്ഥിരവേതനമായി 2500 രൂപ നൽകണമെന്നും സ്ഥാപന മേധാവിയുടെ വിവേചനാധികാരമുപയോഗിച്ച് സ്ഥിരപ്പെടുത്താവുന്നതാണെന്നുമായിരുന്നു അത്. ഈ രണ്ടു ഉത്തരവും ചിലയിടങ്ങളിൽ മാത്രം നടപ്പാക്കിയെന്നതൊഴിച്ചാൽ നല്ലൊരു ശതമാനം സ്ഥാപനങ്ങളും സാങ്കേതികത്വം ചൂണ്ടിക്കാട്ടി നിഷേധിക്കുകയായിരുന്നു. ഇതുകാരണം ഇതര ജീവനക്കാർക്കുള്ള ഒരു ആനുകൂല്യവും ഈ വിഭാഗക്കാർക്ക് ലഭിക്കുന്നില്ല. 2001-ൽ ജീവനക്കാരുടെ ക്ഷേമപദ്ധതിയിലും 2008-ൽ സ്വശ്രയ പെൻഷൻ പദ്ധതിയിലും ഉൾപ്പെടുത്താൻ ഉത്തരവിറങ്ങിയിട്ടും ഫലമുണ്ടായില്ല. സ്ഥാപനങ്ങളുടെ ചെലവിൽ മെഡിക്കൽ - ആക്സിഡന്റ് ഇൻഷൂറൻസ് ഉറപ്പു വരുത്തണമെന്ന് കാണിച്ച് 2015-ൽ ഇറക്കിയ സർക്കാർ ഉത്തരവും ബഹുഭൂരിപക്ഷം സ്ഥാപനങ്ങളിലും നടപ്പാക്കിയില്ല.
സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലായി ഏതാണ്ട് 15000 പേരുണ്ട് നിക്ഷേപ പിരിവുകാരായി. 30 മുതൽ 40 വർഷത്തിലധികം സർവിസുള്ളവർ ഇക്കൂട്ടത്തിലുണ്ട്. സ്ഥാപനങ്ങൾ വളർന്നപ്പോഴും തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപമാണ് ഇവർക്കൊക്കെയും. സഹകരണ മേഖലയിലും മാനുഷിക പരിഗണനയില്ലെന്നായാലോ ?. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തി മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യമാണ് നിക്ഷേപ പിരിവുകാരുടേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |