വടകര: ഇനി ആരോടു പറയാൻ ?. കണ്ടറിയാത്തവർ കൊണ്ടാലേ അറിയൂ എന്നാണോ ?... ഓർക്കാട്ടേരിയിൽ പാതയോരത്തെ പാതി പൊളിച്ച കെട്ടിടം ഉയർത്തുന്ന ഭീഷണിയെ ചൊല്ലി പറഞ്ഞു മടുത്തിരിക്കുകയാണ് നാട്ടുകാർ.
ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി - കാർത്തികപ്പള്ളി റോഡ് കവലയ്ക്ക് മുന്നിലായുള്ള ഈ കെട്ടിടത്തിന്റെ മുൻവശത്തെ കല്ലുകൾ പലതും അടർന്നുവീണു കഴിഞ്ഞു. വീഴ്ച ആളൊഴിഞ്ഞ നേരത്തായതുകൊണ്ടുമാത്രം ആരുടെയും തലയിൽ വീണില്ലെന്നു മാത്രം. മാസങ്ങൾ പിന്നിടവെ, സ്ഥിതി ഗുരുതരമായിട്ടും ആരും തിരിഞ്ഞുനോക്കാനില്ല. ഇനി കല്ലുകൾ വഴിയോരത്തു കൂടി നടക്കുന്നവരുടെ തലയിൽ വീണാലേ പരിഹാരത്തിനു ആലോചിക്കൂ എന്ന ചോദ്യമാണ് നാട്ടുകാരുടേത്.
കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി ഓഫീസ് കൂടി പ്രവർത്തിച്ചിരുന്ന, ഏറെ പഴക്കമുള്ള ഇരുനില കെട്ടിടത്തിന്റെ മുൻവശം സംസ്ഥാനപാത നവീകരണത്തിനിടയിൽ പൊളിച്ചുമാറ്റിയതായിരുന്നു. ഇപ്പോൾ കെട്ടിടത്തിന്റെ വരാന്ത ഭാഗത്തെ കല്ലുകളും കൈവരിയിലെ കോൺക്രീറ്റ് കാലുകളും ഇടയ്ക്കിടെ ഓരോന്നായി ഫുട്പാത്തിലേക്ക് അടർന്നുവീഴുകയാണ്. താഴത്തെ കടമുറികളുടെ ഷട്ടർ കാബിനിൽ വീണുകിടക്കുന്ന കല്ലുകൾ കനത്തിലൊരു കാറ്റടിച്ചാൽ തന്നെ നിലം പൊത്താവുന്ന പരുവത്തിലാണ്. നിരന്തരം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കാര്യമില്ലെന്നിരിക്കെ, ഇനി ഇതിനും കോടതി കയറണോ എന്ന സംശയമുന്നയിക്കുകയാണ് പലരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |