അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ ആലോചന
മുക്കം: അനശ്വര പ്രണയകഥയിലെ നായകൻ ബി.പി.മൊയ്തീന്റെ ഓർമ്മ തുടിക്കുന്ന തെയ്യത്തുംകടവിലെ പാർക്കിന് നവീന മുഖമൊരുക്കുന്നു. മുക്കം നഗരസഭയാണ് പാർക്കിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഒരുക്കം തുടങ്ങിയത്. മൊയ്തീന്റെ ജീവിതം വായിച്ചെടുക്കാവുന്ന മൊയ്‌തീൻ ചുമർ, ഇരുവഞ്ഞിപുഴയിലേക്ക് ഇറങ്ങുന്ന കൽപ്പടവുകൾ, പുഴയെ നോക്കിനിൽക്കാനുള്ള ഗാലറി എന്നിവ ഉൾപ്പെടുത്തിയാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നവീകരണം സംബന്ധിച്ച് ചേർന്ന ആലോചനാ യോഗത്തിൽ പിലാക്കൽ ചീനിച്ചുവട് ജംഗ്ഷൻ മുതൽ തെയ്യത്തും കടവ് പാലം വരെ 300 മീറ്റർ റോഡ് ബി. പി. മൊയ്തീൻ സ്ട്രീറ്റാക്കി മാറ്റി സായാഹ്ന വിനോദത്തിനും പ്രഭാത സവാരിക്കും നൈറ്റ് മാർക്കറ്റിനും ഉതകുന്ന രീതിയിൽ നവികരണം, റോഡിന്റെ ഇരുവശവും പൂന്തോട്ടവും ഇന്റർലോക്ക് പാകിയ നടപ്പാതയും വുഡൻ ഫിനിഷിംഗ് ഇരിപ്പിടങ്ങളും സ്ഥാപിക്കൽ, മനോഹരമായ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, വാഹന പാർക്കിംഗ് ഏരിയ, ഫുഡ് കോർട്ടുകൾ, പാലത്തിന്റെ തൂണുകളിലും ഗാർഡർ ചുമരുകളിലും ചുവർചിത്രങ്ങൾ, പുഴയോരത്ത് ചിൽഡ്രൻസ് പാർക്ക്, പുഴവഞ്ഞിമര തോട്ടം,യുവജനങ്ങൾക്കായി റിവർസൈഡ് ഓപ്പൺ ജിം എന്നീ നിർദ്ദേശങ്ങളും ഉയർന്നു.
ആർക്കിടെക്ട് ജാഫർ കക്കാടാണ് രൂപരേഖ തയ്യാറാക്കിയത്. നഗരസഭ കൗൺസിലർ എ.അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് പ്രവർത്തന രൂപരേഖയും ആർക്കിടെക്ട് ജാഫർ കക്കാട് ഡിസൈനും അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർമാരായ ഫാത്തിമ കൊടപ്പന, സാറ കൂടാരം, എം.മധു, വേണു കല്ലുരുട്ടി, എം.ടി.വേണുഗോപാലൻ, ഹമീദ് ചേന്ദമംഗലൂർ, നാസറുദ്ദീൻ ചേന്ദമംഗല്ലൂർ, കെ.ടി.നജീബ്, ഉബൈദുല്ല, ഉമ്മർകോയ, ബർക്കത്തുള്ള ഖാൻ, കെ.മുർഷിദ്, മുഹമ്മദ് അമ്പലത്തിങ്ങൽ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിൽ അനുമതി നൽകുന്നതോടെ പാർക്ക് നവീകരണം യാഥാർത്ഥ്യമാവും. 1982 ജൂലായ് 15നാണ് തെയ്യത്തുംകടവിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട സഹയാത്രികരെ രക്ഷിക്കുന്നതിനിടെ ബി.പി.മൊയ്തീൻ മുങ്ങിമരിച്ചത്. മൊയ്തീന്റെ ഓർമ്മയ്ക്കായി കടവിനോട് ചേർന്നു നിർമ്മിച്ച പാർക്ക് ഒന്നര വർഷമായിട്ടും ആളനക്കമില്ലാത്ത അവസ്ഥയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |