കോഴിക്കോട്: ദേശീയപാത ബൈപാസിൽ കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. അന്വേഷണത്തിൽ കാട്ടുപന്നിയിടിച്ചാണ് അപകടമെന്ന് ദൃക്സാക്ഷികൾ പൊലീസിൽ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായിരുന്നില്ല.
ഇന്നലെ താമരശ്ശേരി ഫോറസ്റ്റ് അധികൃതരും പൊലീസും നടത്തിയ തെരച്ചിലിനിടെ രാവിലെ പത്തരയോടെ ബൈപാസിനു സമീപം മേത്തോട്ടുതാഴത്ത് പാലാട്ടുകാവ് റോഡിന് ചേർന്നുള്ള കനാലിൽ പന്നിയെ കണ്ടതായി വിവരം കിട്ടി. പ്രദേശവാസികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പന്നിയെ നാലു തവണ വെടിവെച്ചു പിടികൂടി. പിടി കൂടുന്നതിനിടെ വനം വകുപ്പ് ഷൂട്ടർ സി.എം ബാലനെ പന്നി ആക്രമിക്കുകയും ചെയ്തിരുന്നു. പന്നി കുറുകെ ചാടിയതിനെ തുടർന്ന് പിക്ക് അപ്പ് വാനും ഒംനി വാനും കൂട്ടിയിടിച്ച് ചേളന്നൂർ സ്വദേശി സിദ്ദീഖാണ് മരിച്ചത്. ഒംനി വാനിൽ ഒപ്പമുണ്ടായിരുന്ന കക്കോടി സ്വദേശികളായ മൂന്ന് പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.അജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫോറസ്റ്റ് ഓഫീസർമാരായ ദേവാനന്ദ്, വിജയകുമാർ, ബബീഷ് എന്നിവരുമുണ്ടായിരുന്നു. പന്നിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുഴിച്ചിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |