ചുള്ളിയോട് (വയനാട്): സിനിമയിലെ മിന്നുംതാരങ്ങളായ ആദിത്യയ്ക്കും ശ്രീപ്രദയ്ക്കും കളിക്കളത്തിലും തിളക്കം. അമ്പതാമത് സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയ്ക്കുവേണ്ടിയാണ് ഇരുവരും കളത്തിലിറങ്ങിയത്. ദേശീയ ജൂനിയർ താരങ്ങളായ ഇരുവരും രാഹുൽ സംവിധാനം ചെയ്ത ഖോ-ഖോ സിനിമയിൽ രജിഷ വിജയനോടൊപ്പം അഭിനയിച്ച് കൈയടി നേടിയിരുന്നു. ഖോ-ഖോ കളിയുമായി ബന്ധപ്പെട്ടതായിരുന്നു സിനിമയുടെ പ്രമേയം.
സിനിമയിൽ അഭിനയമായിരുന്നെങ്കിൽ കളിക്കളത്തിൽ പോരാട്ടമാണ്. സിനിമയിൽ ഒരിക്കൽ തോറ്റാൽ റീടെയ്ക്ക് നടത്താം. പക്ഷേ , ഇവിടെ ഒരിക്കൽ തോറ്റാൽ കളിക്കളം കാണില്ല. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം. ഇവരുടെ അർപ്പണ മനോഭാവത്തെ കരുത്തുറ്റതാക്കുന്നതിനുള്ള തന്ത്രങ്ങളാണ് കോച്ച് ഷോബിയ മെനയുന്നത്.
കൂലിപ്പണിക്കാരായ കുട്ടൻ - സ്മിതാകുമാരി ദമ്പതികളുടെ മകളാണ് പ്ലസ്ടു വിദ്യാർത്ഥിനിയായ ആദിത്യ. ആറ്റിങ്ങലിലെ സ്‌പോർട്സ് ഹോസ്റ്റലിൽ നിന്നാണ് പഠനം. ഗവ.പ്രസിലെ ജീവനക്കാരനായിരുന്ന പരേതനായ പ്രദീപന്റെയും യൂണിവേഴ്സിറ്റി കോളേജിലെ ലൈബ്രറി ജീവനക്കാരി ശ്രീലതയുടെയും മകളാണ് പത്താം ക്ലാസുകാരിയായ ശ്രീപ്രദ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |