വടകര: വൈക്കോൽ ലഭ്യത കുറഞ്ഞതോടെ വടകര മേഖലയിലെ ക്ഷീര കർഷകരും ഫാം ഉടമകളും പ്രതിസന്ധിയിൽ. കർണാടക, വയനാട് എന്നിവിടങ്ങളിൽ നിന്ന് വൈക്കോൽ വരവ് കുറഞ്ഞതാണ് കർഷകർക്ക് ഇരുട്ടടിയായത്. മുൻകാലങ്ങളിൽ ദിവസവും ലോറികളിൽ വൈക്കോൽ എത്തിയിരുന്നു. എന്നാൽ സ്ഥിരമായി വൈക്കോലുമായി എത്തുന്ന സംഘങ്ങളെ ഇപ്പോൾ കാണാനില്ല. സമീപ മാസങ്ങളിലുണ്ടായ ശക്തമായ മഴയും വൈക്കോൽ ലഭ്യമാകുന്ന സ്ഥലങ്ങളിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങിയതുമാണ് വൈക്കോൽ ലഭ്യത കുറയാൻ കാരണമായി പറയുന്നത്. നേരത്തെ 320 രൂപയ്ക്ക് കിട്ടിയിരുന്ന വൈക്കോലിന് കൊവിഡ് കാലമായതോടെ 500 രൂപയുടെ മുകളിലാണ് വില. അതും കിട്ടാനില്ല. വടകര താലൂക്കിൽ നിരവധി പേർ ക്ഷീരകർഷകരാണ്. വൈക്കോൽ പ്രതിസന്ധി രൂക്ഷമായതോടെ പലരും പശുവളർത്തലിൽ നിന്ന് പിൻമാറി തുടങ്ങി. വൈക്കോൽ കിട്ടാതായത് താലൂക്കിലെ പാൽ സൊസൈറ്റികളെയും ബാധിച്ചു. വൈക്കോലിന് പഞ്ഞം നേരിട്ടതോടെ സ്ഥല സൗകര്യമുള്ളവർ പച്ചപ്പുൽ കൃഷി ആരംഭിച്ചിട്ടുണ്ട്. എന്നാൽ സ്ഥലമില്ലാത്തവർ പുറത്തുനിന്നെത്തുന്ന വൈക്കോലും കാത്തിരിക്കുകയാണ്. കൊവിഡ് കാലത്ത് യുവജനങ്ങൾ ഉൾപ്പെടെ വിവിധയിനം പശുക്കളെ കൊണ്ടുവന്ന് ഫാമുകൾ ആരംഭിച്ചിരുന്നു. അവരെല്ലാം എന്തുചെയ്യുമെന്ന ആശങ്കയിലാണ്. വൈക്കോൽ ലഭ്യതക്കുറവ് മുതലെടുത്ത് പച്ചപുൽകൃഷി നടത്തുന്ന ചിലർ പല വിലയിട്ട് ചൂഷണം ചെയ്യുന്നതായും കർഷകർക്ക് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |