കോഴിക്കോട്: നഗരം വളർന്നെങ്കിലും ഇരുട്ടിൽ തപ്പിത്തടയാതെ രാത്രിയാത്ര സാദ്ധ്യമല്ലെന്ന് നഗരവാസികൾ. വെളിച്ചം തെളിക്കുന്ന കാര്യത്തിൽ കോർപ്പറേഷനും കെ.എസ്.ഇ.ബിയും മല്ലയുദ്ധം ഒരുവഴിക്ക് തുടരുമ്പോഴും നഗരത്തിന്റെ പലഭാഗങ്ങളും രാത്രിയായാൽ ഇരുട്ടിലാണെന്നതാണ് വാസ്തവം. തെരുവുനായ ശല്യവും കാട്ടുപന്നികളുടെ സ്വൈരവിഹാരവും നഗരത്തിന്റെ സമാധാനം കെടുത്തിയതിന് പുറമെയാണ് ഈ കൂരാക്കൂരിരുട്ടും.
നഗരത്തിലെ ഹൈടെക് റോഡുകളിലൊന്നായ എരഞ്ഞിപ്പാലം ബൈപാസിൽ അരയിടത്ത് പാലം മുതൽ സരോവരം വരെയുള്ള ഭാഗത്ത് തെരുവ് വിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി. റോഡരികിൽ മാലിന്യം തള്ളുന്നതിനാൽ തെരുവുനായ ശല്യവും രൂക്ഷമാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ തിരക്കേറിയ റോഡായതിനാൽ ഇരുട്ട് കാൽനടയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. നടപ്പാതയുടെ അരികിൽ കാട് വളർന്നതിനാൽ മാലിന്യനിക്ഷേപ കേന്ദ്രവുമായി. ഇതോടെ തെരുവ് നായ്ക്കളും താവളമാക്കി. ദേശീയപാതയ്ക്ക് സമീപം കൺസ്യൂമർഫെഡിന്റെയും ബീവറേജസിന്റെയും മദ്യശാലകൾ പ്രവർത്തിക്കുന്നതിനാൽ രാത്രിയിൽ വലിയ ജനക്കൂട്ടമുണ്ടാകും. ഇരുട്ടിൽ സ്ത്രീകളടക്കുമുള്ള യാത്രക്കാർ ഭയത്തോടെയാണ് ഇതുവഴി പോകുന്നത്. രാമനാട്ടുകര-തൊണ്ടയാട് ബൈപാസിൽ ഇക്കാലമത്രയും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. റോഡ് ഇരട്ടിപ്പിക്കലാണ് കാരണമായി പറയുന്നതെങ്കിലും ബൈപാസ് വന്നിട്ട് പത്ത് വർഷമായ കാര്യം അധികൃതർ മറക്കുകയാണ്. ലിങ്ക് റോഡ് -നടക്കാവ്, തീരദേശ പാതയിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |