കോഴിക്കോട്: 13 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ രാമനാട്ടുകര കിൻഫ്ര നോളജ് പാർക്കിന് ഭൂമി നൽകിയവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം. ഭൂമി നൽകിയവർക്ക് പണം നൽകാൻ ഉൾപ്പെടെ 222.83 കോടി രൂപ വ്യവസായ വകുപ്പിന് അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മണ്ഡലം എം.എൽ.എ കൂടിയായ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രമഫലമായാണ് നഷ്ടപരിഹാര പ്രശ്നത്തിന് പരിഹാരമാകുന്നത്.
രാമനാട്ടുകര വില്ലേജിൽ നോളജ് പാർക്ക് സ്ഥാപിക്കാൻ 77.68 ഏക്കർ ഭൂമിയാണ് കിൻഫ്ര ഏറ്റെടുത്തിരുന്നത്. ഭൂമി ഏറ്റെടുക്കുന്ന സമയം നിരവധി വാഗ്ദാനങ്ങൾ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം നൽകിയിരുന്നു. എന്നാൽ തുച്ഛമായ തുകയാണ് നൽകിയത്. തുടർന്ന് വ്യവസായ മന്ത്രിയെ സമീപിച്ചപ്പോൾ ന്യായമായ തുക ലഭിക്കാൻ കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. ഇതുപ്രകാരം കോഴിക്കോട് സബ് കോടതിയെ സമീപിച്ചു. കോടതി മാർക്കറ്റ് വില നിശ്ചയിച്ചെങ്കിലും തുക കൂടുതലാണെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് ചിദംബരേഷും നൈനാൻ കോശിയും അടങ്ങുന്ന ബഞ്ച് സർക്കാറിനോട് അനുരഞ്ജന ചർച്ചയ്ക്ക് നിർദ്ദേശിച്ചതിനെ തുടർന്ന് സബ് കോടതി വിധിച്ച തുകയിൽ നിന്ന് 5 ശതമാനം കുറച്ച് 2018 നവംബറിന് മുമ്പ് പണം നൽകണമെന്ന വ്യവസ്ഥയോടെ പ്രശ്നം ഒത്തുതീർത്തു. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ച് സർക്കാർ സുപ്രീംകോടതിയിൽ പോയി. തുടർന്ന് ഇ. പി.ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് 2019ൽ നടന്ന ചർച്ചയിൽ 45 ദിവസത്തിനകം പണം നൽകാൻ തീരുമാനമായെങ്കിലും അതും നടന്നില്ല.
തുക അനുവദിച്ചാൽ ഒരു മാസത്തിനകം ഭൂമി വിട്ട് നൽകിയവർക്ക് വിതരണം ചെയ്യും. ഒപ്പം നോളജ് പാർക്കിന്റെ പൂർത്തീകരണവും നടക്കും. പ്രശ്നപരിഹാരത്തിന് മുൻകൈയെടുത്ത വ്യവസായ മന്ത്രി പി.രാജീവിനെ പൊതുമരാമത്ത് മന്ത്രി അഭിനന്ദിച്ചു. കോഴിക്കോടിന്റെ സ്വപ്ന പദ്ധതിയാണ് നോളജ് പാർക്ക്.
ന് ഭൂമി നൽകിയവർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |