കോഴിക്കോട് : കരുതലുകളെല്ലാം തകർത്ത് കൊവിഡ് കുതിച്ചതോടെ ഭീതിയുടെ നിഴൽ പരന്ന് നാട്. ജില്ലയിൽ ഇന്നലെ പരിശോധന നടത്തിയ 9,602 പേരിൽ 4016 പേർക്കും കൊവിഡ‌്. 42.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 3,938 പേർ രോഗികളായപ്പോൾ രോഗത്തിന്റെ ഉറവിടമറിയാതെ 36 പേർ. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 37 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. അതെസമയം ജില്ലയിലെ കൊവിഡ് ആശുപത്രികളിലും എഫ്.എൽ.ടി.സി, വീടുകളിലും ചികിത്സയിലായിരുന്ന 872 പേർ കൂടി രോഗമുക്തി നേടി. 19,710 പേരാണ് ചികിത്സയിലുള്ളത്. 22,579 പേർ നിരീക്ഷണത്തിൽ കഴിയുന്നു . മരണം 4,596 ആയി.
ക്ലസ്റ്ററുകൾ 18
ജില്ലയിൽ ഇന്നലെ മൂന്ന് പുതിയ കൊവിഡ് ക്ലസ്റ്ററുകൾ കൂടിയുണ്ടായതോടെ ക്ലസ്റ്ററുകളുടെ എണ്ണം 18 ആയി ഉയർന്നു. 15,048 പേർ വീടുകളിലാണ് ചികിത്സയിൽ തുടരുന്നത്. 199 പേർ സർക്കാർ ആശുപത്രിയിലും 41പേർ സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും 10 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും 394 പേർ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.
ആശുപത്രികൾ സജ്ജമാകണം
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ സജ്ജമാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമായാൽ അമ്പത് ശതമാനം ബെഡുകൾ കൊവിഡ് ചികിത്സയ്ക്കായി നീക്കിവെക്കണം. ആശുപത്രികളിൽ കൂടുതൽ ഐ.സി.യു വെൻഡിലേറ്റർ ഒരുക്കും.
മെഡിക്കൽ കോളേജിൽ നിയന്ത്രണം
മെഡിക്കൽ കോളേജിൽ ഒ.പി ഒരുമണിക്കൂറാക്കി കുറച്ചു. സി കാറ്റഗറിയിൽപ്പെടുന്ന രോഗം ഗുരുതരമായവർക്ക് മാത്രമാണ് മെഡിക്കൽ കോളേജിൽ പ്രവേശനം. കൂട്ടിരിപ്പിന് ഒരു രോഗിയുടെ ഒരാൾ മാത്രം. കൊവിഡ് പ്രതിരോധ മാനദണ്ഡം കർശനമായി നടപ്പാക്കും. മെഡിക്കൽ കോളേജിൽ പത്ത് ഡോക്ടർമാർ ഉൾപ്പടെ 17 ജീവനക്കാർ കൊവിഡ് പോസിറ്റീവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |