കോഴിക്കോട്: നഗരത്തിൽ സൂമൂഹ്യവിരുദ്ധരുടെ അതിക്രമം റോഡിലെ ട്രാഫിക് റിഫ്ളക്ടറുകൾക്കു നേരെയും. കല്ലുത്താൻകടവു മുതൽ കാരപ്പറമ്പു വരെയുള്ള മിനി ബൈപ്പാസിൽ നിരവധി റിഫ്ളക്ടറുകൾ പിഴുതുമാറ്റുകയായിരുന്നു. ഏറെ വിലയുള്ള ഇവ ആക്രിക്കടയിൽ വിൽക്കാനാണെന്നാണ് കരുതുന്നത്.
ഊാരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 2017-ലാണ് റോഡ് നവീകരിച്ചത്. സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോജക്ടിൽ പെടുത്തി നഗരത്തിലെ പ്രധാനപ്പെട്ട ഏഴു റോഡുകളുടെ നവീകരണം ആ സമയത്ത് ഒന്നിച്ച് ഏറ്റെടുത്തതായിരുന്നു. അതിൽ എരഞ്ഞിപ്പാലം ബൈപ്പാസിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച ആന്റി ഗ്ലെയർ സ്‌ക്രീനുകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.
രാത്രി വാഹനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കുന്ന ആന്റി ഗ്ലെയർ സ്‌ക്രീൻ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു. ഒരെണ്ണത്തിന് രണ്ടായിരം രൂപയോളം വരും വില. കല്ലുത്താൻകടവ് മുതൽ കാരപ്പറമ്പു വരെ ഒരു മീറ്റർ അകലത്തിലാണ് ഇവ സ്ഥാപിച്ചത്. കേരളത്തിലെ റോഡുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയായിരുന്നു ലക്ഷ്യം.
കേരളത്തിലെ റോഡുകളിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പരീക്ഷണം. രാത്രി റോഡിൽ അപകടസാദ്ധ്യത ഒഴിവാക്കുന്നതിനൊപ്പം മനോഹരമായ ഹരിതക്കാഴ്ച കൂടിയായിരുന്നു ഇത്.
എന്നാൽ, ഇത് സ്ഥാപിച്ചതു മുതൽ തകർക്കുന്നതും കവർന്നു കൊണ്ടുപോകുന്നതും പതിവായിരുന്നു. മാർക്കറ്റിൽ നല്ല വില കിട്ടുന്നതിനാൽ സാമൂഹ്യവിരുദ്ധർ തല്ലിപ്പൊളിച്ച് കൊണ്ടുപോകുകയാണ്. കാമറകൾ എല്ലായിടത്തുമില്ലെന്നിരിക്കെ, മോഷ്ടാക്കളെ തിരിച്ചറിയാനുമാവുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |