കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിൽ പ്രവാസ സ്വപ്നം പൊലിയുമ്പോൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സമ്മാനിക്കുന്നത് കനത്ത തിരിച്ചടി. യാത്രാ വിലക്കും തൊഴിൽ നഷ്ടവും കാരണം പലരുടെയും തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാണ്. നിരവധി പേർ പ്രവാസ ജീവിതം അവസാനിപ്പിച്ചു. ഗൾഫ് നാടുകളിൽ നിന്നുള്ള വരുമാനം കുറയുന്നത് കേരളത്തിന് വലിയ തിരിച്ചടിയാവും. രണ്ട് വർഷത്തിനുള്ളിൽ പാസ്പോർട്ട് അപേക്ഷകളിലും പുതുക്കലിലും ഉണ്ടായ ഇടിവ് വിദേശ യാത്ര കുറഞ്ഞതിന്റെ സൂചനയാണ്. 2019ൽ ശരാശരി ഒരു കോടിക്ക് മുകളിലായിരുന്നു രാജ്യത്തെ പാസ്പോർട്ട് അപേക്ഷ. 2020ൽ 54 ലക്ഷവും 2021ൽ 65 ലക്ഷവുമായി.
ഗൾഫ് നാടുകളിലെ സ്വദേശി വത്കരണവും തിരിച്ചടിയ്ക്ക് കാരണമായി. 16.6 ലക്ഷം മലയാളി പ്രവാസികളാണ് തൊഴിൽ ഉപേക്ഷിച്ചും നഷ്ടപ്പെട്ടും മടങ്ങിയത്. സൗജന്യമായി ഇഖാമയും റീ എൻട്രിയും പുതുക്കുന്നത് സൗദി അറേബ്യ ഈ മാസത്തോടെ അവസാനിപ്പിച്ചേക്കും. യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇഖാമയും റീ എൻട്രി വിസയും സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. ജനുവരി 31നാണ് ഇതിന്റെ കാലാവധി അവസാനിക്കുന്നത്. സൗദി ഉൾപ്പെടെ ഗൾഫ് നാടുകളിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്നുണ്ടെങ്കിലും ഒമാനിൽ നിയന്ത്രണം കടുപ്പിക്കുകയാണ്.
മൂന്നാംതരംഗത്തിൽ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും രോഗികൾ കൂടുന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാവും. നിലവിലെ ജോലി പോലും നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് പ്രവാസികൾ. കഴിഞ്ഞ വർഷം അവധിയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികളിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടിരുന്നു. തിരിച്ചെത്തിയ പലർക്കും കേരളത്തിൽ തൊഴിൽ കണ്ടെത്താനും കഴിഞ്ഞില്ല. കൊവിഡ് പശ്ചാത്തലത്തിൽ സംരംഭങ്ങൾ തുടങ്ങുന്നത് വലിയ ബാദ്ധ്യതയാകുമോയെന്ന ആശങ്കയും നാട്ടിലെത്തിയവർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |