കോഴിക്കോട്: മോടി കെടാതെ കോഴിക്കോട് ബീച്ച് വെടിപ്പോടെ കാക്കാൻ വിദ്യാർത്ഥിപ്പട രംഗത്ത്. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളജിലെ എൻ.എസ്.എസ് വൊളണ്ടിയർമാരുടെ സംഘം ഒരു വർഷം നീളുന്ന ശുചീകരണ യജ്ഞത്തിന് ഇന്നലെ തുടക്കമിട്ടു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ 30 വിദ്യാർത്ഥികൾ ഇന്നലെ രാവിലെ മുതൽ ഉച്ച വരെ ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളുമെല്ലാം നീക്കി.
ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കുട്ടികളുടെ കൂട്ടം ഇങ്ങനെയൊരു പ്രവൃത്തി ഏറ്റെടുക്കുന്നതിലൂടെ സമൂഹത്തിന് വലിയ സന്ദേശം കൂടിയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടിടത്തൊക്കെ വലിച്ചറിഞ്ഞ് ബീച്ച് മലിനമാക്കുന്നത് നാൾക്കുനാൾ കൂടിവരികയാണ്. ഇതിനെതിരെ കുട്ടികൾ ഇറങ്ങുമ്പോൾ ഇനിയെങ്കിലും ഇത്തരക്കാർ ആലോചിക്കണം. പതിവ് ചെയ്തികളിൽ നിന്നു പിന്തിരിയണം.
ആഴ്ചയിൽ ഒരു ദിവസം വീതമാണ് ഒരു വർഷം മാലിന്യ നിർമ്മാർജനത്തിനായി വിദ്യാർത്ഥികൾ ഇറങ്ങുക. ഒപ്പം ബീച്ചിലെത്തുന്നവരെ ബോധവത്കരിക്കാനും സാമുഹ്യമാദ്ധ്യമങ്ങൾ വഴി പ്രചാരണം വ്യാപിപ്പിക്കാനും കൂടി തീരുമാനിച്ചിട്ടുണ്ട്.
ആദ്യദിവസം 30 പേരടങ്ങിയ സംഘമാണ് എത്തിയതെങ്കിൽ ഇനി മുതൽ 50 കുട്ടികളുണ്ടാവുമെന്ന് പ്രിൻസിപ്പൽ വർഗീസ് മാത്യു പറഞ്ഞു. ജോൺസൻ പുത്തൻവീട്ടിൽ, അശ്വിൻ പ്രതാപ്, ഡോ.ഷാനു ഫെർണാണ്ടസ്, അവിനാഷ് അശോക് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |