കോഴിക്കോട്: ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് നടപ്പാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ടൂറിസം വകുപ്പിനു കീഴിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മാർച്ചിൽ തന്നെ പ്രഖ്യാപനമുണ്ടാവുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ ശാക്തീകരണത്തിനായി ടാഗോർ സെന്റിനറി ഹാളിൽ ഒരുക്കിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജൈവ വൈവിധ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് മികച്ച പ്രവർത്തനങ്ങളാണ് ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ടൂറിസം സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ ത്രിതല പഞ്ചായത്തുകളിൽ നിന്നു ഡെസ്റ്റിനേഷൻ ചാലഞ്ച് വഴി ശേഖരിച്ചു. അഞ്ച് വർഷത്തിനുള്ളിൽ നൂറു കണക്കിന് ടൂറിസം ഡെസ്റ്റിനേഷനുകൾ യാഥാർത്ഥ്യമാവും. ഇവയുടെ പരിപാലനം ടൂറിസം വകുപ്പും ത്രിതല പഞ്ചായത്തുകളും ചേർന്നായിരിക്കും ഏറ്റെടുക്കുക.
പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ നവീകരിച്ചപ്പോൾ ഒരു കോടി രൂപയുടെ വരുമാനം മൂന്നു മാസം കൊണ്ട് ലഭിച്ചു. വീതി കൂടിയ റോഡുകളിൽ ഡിവൈഡറുകൾക്ക് പകരം ചെടികൾ നട്ടുവളർത്തി പരിപാലിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗങ്ങളായ കെ.വി.ഗോവിന്ദൻ, കെ.ടി.ചന്ദ്രമോഹൻ, ജില്ലാ കോ ഓർഡിനേറ്റർ കെ.പി.മഞ്ജു എന്നിവർ സംബന്ധിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, ബി.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |