കോഴിക്കോട്: നാശത്തിലേക്ക് വഴുതിവീണ ലയൺസ് പാർക്കിന് പുതുജീവനേകാൻ തീരുമാനം.
കൊവിഡ് ലോക്ക്‌ഡൗണോടെ നീണ്ട കാലം അടഞ്ഞുകിടന്ന പാർക്കിലെ കളിയുപകരണങ്ങളിൽ മിക്കതും ഉപയോഗശൂന്യമായ നിലയിലായിരുന്നു. കാടുകയറിയ പാർക്ക് സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി മാറിയതിനെ കുറിച്ച് കേരളകൗമുദി ഈയിടെ വാർത്ത പ്രസിദ്ധീകരിച്ചതാണ്.
നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലയൺസ് പാർക്കിന്റെ നടത്തിപ്പും പരിപാലനവും കോർപ്പറേഷൻ നേരിട്ട് ഏറ്റെടുക്കാനും നവീകരണ പ്രവൃത്തി സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറാനും അദ്ദേഹം നിർദ്ദേശിച്ചു. പദ്ധതിയുടെ മാസ്റ്റർപ്ലാൻ ഏപ്രിൽ അവസാനത്തോടെ തയ്യാറാക്കി 2023-ൽ പാർക്ക് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം.
അടിയന്തര പ്രാധാന്യമുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തിയും കോർപ്പറേഷൻ ഉടൻ ആരംഭിക്കും. പാർക്കിനു സമീപത്തെ കടകളെന്ന പോലെ അനധികൃതമായി സ്ഥാപിച്ച
പരസ്യ ബോർഡുകളും നീക്കം ചെയ്യും. മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ, നഗരാസൂത്രണ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, മരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.സി. രാജൻ, കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി, എക്സിക്യൂട്ടിവ് എജിനിയർ കെ.പി.രമേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |