ഫറോക്ക്: വിനോദസഞ്ചാര സാദ്ധ്യതകൾ തുറന്ന് കോട്ടപ്പാടം തടാകം. ഫറോക്ക് നഗരസഭയിലെ നല്ലൂർ അമ്പലപ്പടിക്കു സമീപമാണ് ഫറോക്കിന്റെ ടൂറിസം വളർച്ചയ്ക്ക് നനവുപകരുന്ന തടാകമുള്ളത്. ഫറോക്ക് പ്രദേശത്തെ ഓട്ടുകമ്പനികൾ കളിമണ്ണെടുത്തുണ്ടായ വിശാലമായ കുഴിയാണിത്. മൺകുഴിയെന്നും കോട്ടപ്പാടമെന്നും നാട്ടുകാർ വിളിക്കുന്ന തടാകം പ്രദേശത്തിന്റെ ജലസംഭരണി കൂടിയാണ്. നല്ലൂർ പ്രദേശം ഒരു കാലത്ത് നെൽവയലുകളാൽ സമ്പന്നമായിരുന്നു. 20 ഏക്കറോളം വിസ്തൃതിയിലുള്ള പാടമായിരുന്നു കോട്ടപ്പാടം. ഓട് വ്യവസായത്തിന്റെ സുവർണ കാലമായ എഴുപതുകളിലാണ് ഇവിടെ മണ്ണെടുപ്പ് തുടങ്ങിയത്. കോട്ടപ്പാടം മൺകുഴി കാലാന്തരത്തിൽ മനോഹരമായ ശുദ്ധജല തടാകമായി. നഗരസഭയിലെ 6, 7 ഡിവിഷനുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ തടാകം. തെക്ക്, വടക്ക് ഭാഗങ്ങളിൽ നടപ്പാതയും കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ റോഡുമുള്ളതിനാൽ തടാകക്കരയിലെത്താൻ പ്രയാസമില്ല. മഴക്കാലമായാൽ ജലനിരപ്പ് ഉയരുമെങ്കിലും വേനലായാൽ സൗന്ദര്യ സമ്പന്നമാണ് തടാകം.തടാകത്തിന് നടുവിലെ പച്ചത്തുരുത്തുകൾ ഏറെ ആകർഷണീയമാണ്. തടാകത്തിന്റെ കിഴക്കു ഭാഗം കൈയേറാൻ ശ്രമം നടന്നിരുന്നെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. തടാകത്തിന് ചുറ്റും നടപ്പാതയും വിശ്രമകേന്ദ്രവും നിർമ്മിച്ചാൽ ഏറെ ആകർഷണമാകും. ബോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയും നീന്തൽ പരിശീലന കേന്ദ്രം ആരംഭിച്ചും വിനോദസഞ്ചാര സാദ്ധ്യത ഉയർത്താം. പത്തോളം സ്വകാര്യ വ്യക്തികൾ അവകാശികളായുള്ള തടാകം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |