മുക്കം: നവീകരണം നടക്കുന്ന കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിലെ പാലങ്ങൾ പുതുക്കി പണിയും. ഇതോടെ പഴക്കം ചെന്നതും വീതി കുറഞ്ഞതുമായ പാലങ്ങൾ അതേപടി നിലനിർത്തുമോയെന്ന ആശങ്കയ്ക്ക് അറുതിയാവും. സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിച്ചതോടെയാണ് ആശങ്ക അകലുന്നത്. 232 കോടി രൂപ മുടക്കി 51.200 കിലോമീറ്റർ റോഡ് ആധുനിക സൗകര്യങ്ങളോടെ വീതി കൂട്ടി നവീകരിക്കുമ്പോൾ അതിൽ ഉൾപ്പെട്ട പാലങ്ങൾ പുതുക്കി പണിയാൻ നടപടിയില്ലാത്തതാണ് പരാതിക്ക് ഇടയാക്കിയത്.
മുക്കം - അരീക്കോട് റോഡിൽ കാരശ്ശേരി പഞ്ചായത്തിന്റെ അതിർത്തിയിലുള്ള മുക്കം പാലവും മുക്കത്തിനും അഗസ്ത്യൻമുഴിക്കും ഇടയിൽ അഗസ്ത്യൻമുഴി പാലവുമാണ് നവീകരിക്കാതിരുന്നത്. ഇതിൽ മുക്കം പാലം അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. അമിതഭാരം കയറ്റിയ ടിപ്പർ ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഓടുന്ന പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. 15 കോടി രൂപയാണ് മുക്കം പാലം നവീകരിക്കാൻ ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വീതി കുറവുമൂലം ഗതാഗതപ്രശ്നം നേരിടുന്ന അഗസ്ത്യൻമുഴി പാലത്തിന്റെ നവീകരണത്തിനായി നാലുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനപാതയ്ക്ക് പുറത്ത് മുക്കം - കാരശ്ശേരി- കൊടിയത്തൂർ റോഡിൽ ശോച്യാവസ്ഥയിലായ കോട്ടമുഴി പാലം പുതുക്കാൻ രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 30 കോടി രൂപയാണ് പാലങ്ങൾക്ക് മാത്രമായി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് റോഡുകൾക്ക് അനുവദിച്ചത്. തിരുവമ്പാടി മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിൽ 153 കോടി രൂപ അനുവദിച്ചതിന്റെ ആഹ്ലാദത്തിലാണ് മലയോരം. ടൂറിസം വികസനത്തിനായി നിരവധി പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്, ടൂറിസം ഹബ്ബ്, ഗ്രാമീണ ടൂറിസം എന്നിവ ഇവയിൽ ചിലതുമാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |