കോഴിക്കോട്: നാണയങ്ങളും കറൻസികളും ശേഖരിക്കുന്നവരെ പറ്റി നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ, കോഴിക്കോട് നടക്കാവിലെ ലത്തീഫിന്റെ കൈയിലെ ഓരോ നാണയങ്ങളും കറൻസികളും കാലത്തിന്റെ അടയാളങ്ങളാണ്. നാട്ടുരാജാക്കന്മാരുടെ കാലത്തിറങ്ങിയ കൊത്തിയെടുത്ത നാണയം മുതൽ ഏറ്റവും പുതിയ ക്രിപ്റ്റോ കറൻസി വരെ പറഞ്ഞു തരും ഈ ചരിത്ര പാഠം. പലവഴിയ്ക്കായി ശേഖരിച്ച പഴയതും പുതിയതുമായ 200ലധികം കറൻസികളും നാണയങ്ങളുമുണ്ട് ഈ പ്രവാസി മലയാളിയുടെ ശേഖരത്തിൽ.
ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം റിസർവ് ബാങ്ക് ഇറക്കിയ 10, 50, 200, 500, 2000 തുടങ്ങി എല്ലാ നോട്ടുകളും സ്വന്തമാക്കിയ ആദ്യ മലയാളിയും ലത്തീഫാണ്. ടിപ്പുസുൽത്താന്റെ കാലത്ത് കോഴിക്കോട് നിന്നിറങ്ങിയ കാലിക്കുത്ത് എന്ന് ആലേഖനം ചെയ്ത നാണയം, തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രം 1000 വർഷം തികഞ്ഞഘട്ടത്തിൽ റിസർവ് ബാങ്ക് ഇറക്കിയ നാണയം, 350, 75, 1000 രൂപയുടെ നാണയങ്ങൾ, അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം പകർത്തിയ 100 രൂപ നാണയം, ചെഗുവേരയുടെ ചിത്രം പതിച്ച ക്യൂബൻ കറൻസി, റഷ്യയിൽ നിന്നുള്ള ചെഗുവേരയുടെ ചിത്രം പതിച്ച പ്ലാസ്റ്റിക് കറൻസി, ഓമാനിൽ നിന്നുള്ള മുറിച്ചെടുക്കാത്ത നോട്ടുകൾ. ലോകത്തിലെ ഏറ്റവും ചെറിയ കറൻസി, സ്റ്റാമ്പ് ആകൃതിയിലുള്ള റഷ്യൻ കറൻസി, സിംബാവേ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ സംഖ്യയുള്ള കറൻസി ( 100 ലക്ഷം കോടി), 2500 വർഷങ്ങൾക്ക് മുമ്പ് ഒലീബിയ എന്ന ഗ്രീക്ക് അധീനതയിലുള്ള നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഡോൾഫിൻ രൂപത്തിലുള്ള നാണയം, ലോകത്ത് ആദ്യമായി ഇറക്കിയ പ്ലാസ്റ്റിക് കറൻസി തുടങ്ങി ലത്തീഫിന്റെ ശേഖരത്തിലെ കറൻസികളും നാണയങ്ങളും ഇന്നലെകളിൽ നിന്ന് ഇന്നിലേക്കുള്ള ജീവിത വഴികളാണ്. സ്വദേശത്തും വിദേശത്തുമായി നടത്തിയ നിരവധി എക്സിബിഷനുകളിൽ ഇവ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
20 വർഷം നീണ്ട ദുബായ് ജീവിതത്തിനിടെയാണ് ഇന്ത്യയിലും യു.എ.ഇയിലും ഇറങ്ങുന്ന കറൻസികളും നാണയങ്ങളും സ്വന്തമാക്കുന്ന ശീലം തുടങ്ങിയത്. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി ബിസിനസ് നടത്തുകയാണ്. ഭാര്യ അനീഷയും വിദ്യാർത്ഥികളായ മിനാസയും മിഷാലും ലത്തീഫിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. കോഴിക്കോട് ഒരു മ്യൂസിയം തുടങ്ങണമെന്നാണ് ലത്തീഫിന്റെ സ്വപ്നം.
ജന്മദിന കറൻസികളും
ഓരോരുത്തരുടെയും ജന്മദിനം സീരീസായി വരുന്ന കറൻസികൾ ശേഖരിച്ച് അവരുടെ ഫോട്ടോയും ചേർത്ത് ഫ്രെയിം ചെയ്ത് നൽകുക ലത്തീഫിന്റെ മറ്റൊരു ഹോബിയാണ്. നരേന്ദ്രമോദി, രാഹുൽഗാന്ധി, അമിത്ഷാ, മോഹൻലാൽ, മമ്മൂട്ടി, യൂസഫലി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പേർക്ക് ഇത്തരത്തിൽ കറൻസികൾ ഫ്രെയിം ചെയ്തു നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ജനന തീയതിയിൽ ഇറങ്ങിയ കറൻസി സംഘടിപ്പിച്ച് ഫ്രെയിം ചെയ്ത് ഉമ്മൻചാണ്ടിയ്ക്ക് നൽകിയായിരുന്നു തുടക്കം. ബാങ്കുകളിൽ കയറിയിറങ്ങിയും സൗഹൃദങ്ങൾ വഴിയുമാണ് ഇത്തരം കറൻസികൾ ശേഖരിക്കുന്നത്. ഇതിനായി ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുണ്ടെന്ന് ലത്തീഫ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |