കോഴിക്കോട്: വേനൽച്ചൂട് കടുത്തതോടെ തീപിടിത്തം ഒഴിവാക്കാൻ കരുതലുമായി അഗ്നിശമന സേന. വേനൽ തുടങ്ങിയത് മുതൽ ഇതുവരെ 257 തീപിടിത്തങ്ങളാണ് ജില്ലയിൽ ഉണ്ടായത്. അടിക്കാടിന് തീപിടിക്കൽ, മാലിന്യം കത്തൽ, റെയിൽവേ സ്റ്റേഷന് സമീപം പുല്ലിന് തീപിടിക്കൽ തുടങ്ങി ദിവസവും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആളപായങ്ങൾ ഇല്ലെങ്കിലും ഭീമമായ നഷ്ടമാണ് പലയിടത്തും ഉണ്ടായത്.
തീപിടിത്തം മുന്നിൽ കണ്ട് വനം വകുപ്പും അഗ്നിശമന സേനയും നേരത്തെ തന്നെ ക്രമീകരണങ്ങൾ തുടങ്ങിയിരുന്നു.
തുടക്കത്തിൽ ഇരു വകുപ്പുകളും സംയുക്തമായി തീപിടിത്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകൾ രൂപീകരിച്ച് ബോധവത്കരണ ക്ലാസുകൾ നൽകി. തലയാട്, പുതുപ്പാടി, ആനമല തുടങ്ങി തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ 60 വാച്ചർമാരെ വിന്യസിച്ചു. കാടിനോട് ചേർന്ന സ്ഥലങ്ങളിലെ ഉണങ്ങിയ ഇലകളെല്ലാം നീക്കി അടിക്കാടുകൾ വെട്ടി തീ പടരാതിരിക്കാൻ ഫയർ ബ്രേക്ക് (ഫയർലൈൻ) ഉണ്ടാക്കി. തീപിടിത്തമുണ്ടാകുന്ന പല സ്ഥലങ്ങളിലും വെള്ളമെത്തിക്കാൻ കഴിയാത്തതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നതെന്ന് അഗ്നിശമന സേനംഗങ്ങൾ പറയുന്നു. ഫയർബീറ്ററുകൾ ഉപയോഗിച്ചാണ് പലയിടത്തും രക്ഷാപ്രവർത്തനം .
തീപിടിത്ത സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചു കഴിഞ്ഞു. എം.രാജീവൻ, ഡി.എഫ്.ഒ, കോഴിക്കോട്.
എല്ലാ വർഷവും വേനലാവുന്നതിന് മുമ്പ് വലിയ മുന്നൊരുക്കങ്ങൾ വകുപ്പ് നടത്താറുണ്ട്. സാമൂഹ്യ വിരുദ്ധർ തീയിടുന്ന സംഭവങ്ങൾ ധാരാളമുണ്ട്. ഒ.കെ.അശോകൻ, അസി.സ്റ്റേഷൻ ഓഫീസർ, ഫയർ സ്റ്റേഷൻ, വെള്ളിമാടുകുന്ന്.
തീപിടിത്തം ഇതുവരെ
( ഫയർ സ്റ്റേഷൻ പരിധിയിൽ)
മീഞ്ചന്ത- 39
വെള്ളിമാടുകുന്ന്- 20
ബീച്ച്- 56
പേരാമ്പ്ര- 17
കൊയിലാണ്ടി- 22
വടകര- 36
മുക്കം - 22
നരിക്കുനി- 20
നാദാപുരം - 25
ശ്രദ്ധിച്ചാൽ തടയാം
കാടുകയറി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക
ചവർ കത്തിക്കുന്നതിന് മുമ്പ് വെള്ളം കരുതുക
തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കുക
മാലിന്യം ഒന്നിച്ച് കത്തിക്കുന്നത് ഒഴിവാക്കുക
ഇന്ധനങ്ങൾ വീടിന് സമീപം സൂക്ഷിക്കാതിരിക്കുക
വീടിന് പുറത്തുപോകുമ്പോൾ വൈദ്യുതി വിച്ഛേദിക്കുക
വാഹനങ്ങൾ വെയിലത്ത് നിർത്തിയിടാതിരിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |